കൊച്ചി: മന്ത്രി സജി ചെറിയാന്റെ കണ്‍മുന്നില്‍ വച്ചാണ് എംഎല്‍എ ഉമാ തോമസ് സ്റ്റേജിൽ നിന്ന് വീണത്. 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയെ താഴെ ഉണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്താണ് മടങ്ങിയത്.
എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും ഈ വേദിയിലെത്തി. നടി ദിവ്യാ ഉണ്ണിയുടെ റിക്കോര്‍ഡ് നേട്ടം ആസ്വദിക്കുന്നതില്‍ നിന്നും മന്ത്രിയേയും എംപിയേയും മറ്റ് പൗര പ്രമുഖരെയൊന്നും ഉമാ തോമസിനുണ്ടായ ദുരന്തം ബാധിച്ചില്ലെന്നാണ് വിമർശനം.
ആളുകള്‍ ഉമാ തോമസിനെ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിന് ശേഷവും പരാപാടിയില്‍ വലിയ സങ്കോചമൊന്നുമില്ലാതെ മന്ത്രിയും എംപിയും പങ്കെടുത്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
രണ്ടു പേരും ഇതിനിടെ എന്തോ സംസാരിക്കുന്നതും മറ്റും പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണത്തില്‍ വ്യക്തമാണ്. ഇങ്ങനൊരു അപകടത്തിന്റെ സൂചനകള്‍ പോലും ആ തല്‍സമയ വീഡിയോയില്‍ കാണിച്ചിട്ടില്ല.
ആ വീഡിയോ വ്യക്തമായി പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ മന്ത്രിയുടെ അടുത്തെത്തി എഡിജിപി ശ്രീജിത്ത് എന്തോ പറയുന്നത് കാണാം. അതു കേട്ട് മന്ത്രി തലയില്‍ കൈവയ്ക്കുന്നതും വീഡിയോയിൽ ഉണ്ട്. അപകടത്തിന്റെ രൂക്ഷത മന്ത്രിക്ക് മനസ്സിലായി എന്നും ആ തലയില്‍ കൈവച്ചതില്‍ വ്യക്തമാണെന്നാണ് വിമർശനം.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. കലൂര്‍ അന്തരാഷ്ടട്ര സ്റ്റേഡിയത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ് എം.എൽ എ. മൃദംഗ വിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്.
നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി നടന്നത്. സ്റ്റേഡിയത്തില്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എല്‍.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി.
ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് പറയുന്നത്. മറ്റ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് ഇത്തരത്തില്‍ തന്നെയാണ്. സുരക്ഷയുടെ ഭാഗമായി റിബണ്‍ കോര്‍ത്തായിരുന്നു ഗാലറിയില്‍ നിന്ന് താഴേക്കുള്ള ഭാഗത്ത് വേര്‍തിരിച്ചിരുന്നതെന്നാണ് സൂചന.
അതായത് ഉമാ തോമസ് വീഴുന്നത് അടക്കം മന്ത്രി കണ്ടിട്ടുണ്ടെന്ന് വ്യക്തം. നിയസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് വീണ് ഗുരുതര പരിക്കേറ്റിട്ടും ഉദ്ഘാടനം തീരും വരെ അവിടെ മന്ത്രി തുടര്‍ന്നതാണ് വിമർശനത്തിന് കാരണം.