1961 ലെ വന നിയമം ഭേദഗതി ചെയ്ത് ഇറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഏറെ ഭൂപ്രശ്‌നങ്ങൾ നിലവിലുള്ളതും ഏറ്റവും അധികം ദേശീയ ഉദ്യാനങ്ങളുള്ളതുമായ ഇടുക്കി ജില്ലയിലാണ് പ്രതിഷേധം പുകഞ്ഞു തുടങ്ങിയത്. The dire consequences that will arise if the Forest Act Amendment Notification becomes law are as follows:
കാഡമം പ്ലാന്റേഴ്‌സ് ഫെഡറേഷനാണ് പ്രതിഷേധത്തിന് തുടക്കമിട്ടതെങ്കിലും പിന്നാലെ യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് രംഗത്തെത്തി. കർഷക കോൺഗ്രസും കർഷക യൂണിയനനും ബില്ലിനെതിരെ പ്രതിഷേധിച്ചിട്ടുണ്ട്.
വനങ്ങളുള്ള പ്രദേശങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കുകയും വനം വകുപ്പിന് അടിയന്തിരാവസ്ഥക്കാലത്തേതിന് സമാനമായ അധികാരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ.
പോലീസ് ഓഫീസർമാർക്ക് പോലും വാറന്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കർശനമായ വ്യവസ്ഥകൾ പാലിക്കണമെന്നിരിക്കെ നിലവിലുള്ള വിജ്ഞാപനം നടപ്പായാൽ ഇതിലെ സെക്ഷൻ 63 അനുസരിച്ച് സാധാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കുപോലും വനനിയമ പ്രകാരം വാറന്റില്ലാതെ സംശകരമായി കാണുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയും.
വനംവകുപ്പിന്റെ താത്കാലിക വാച്ചറെ ഉൾപ്പെടെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയും എന്നതിനാൽ ഇത് വനപ്രദേശത്തോടു ചേർന്ന് കിടക്കുന്ന ജനങ്ങൾക്ക് ഏറെ ഉപദ്രവം ഉണ്ടാക്കും. നിയമപരമായ കാര്യങ്ങളിൽ അറിവോ പരിശീലനമോ ലഭിക്കാത്ത വാച്ചർമാർ നിയമത്തെ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.
സെക്ഷൻ രണ്ടിൽ ഒൻപതാം വകുപ്പ് അനുസരിച്ച് ഏതെങ്കിലും വന്യമൃഗത്തെ കളിയാക്കിയാലോ , ഭക്ഷണം നൽകിയാലോ കേസെടുക്കാം .
എന്നാൽ ഇപ്പോൾ മീൻപിടുത്തവുമായി ബന്ധപ്പെട്ട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നദികളിൽ വിഷപ്രയോഗം നടത്തിയോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ, വൈദ്യുതാഘാതം ഏൽപ്പിച്ചോ മീൻ പിടിക്കുന്നത് വന നിയമത്തിന്റെ പരിധിയിൽ പെടുന്നുണ്ട്.
വാച്ചർമാർക്ക് നൽകുന്ന അറസ്റ്റ് അധികാരം സാധാരണ രീതിയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടെ അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിരോധം മൂലം മത്സ്യബന്ധനം ഉപജീവനമാക്കിയവരിൽ കുടുക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിയമത്തെ ദുരുപയോഗം ചെയ്യാൻ കഴിയുമെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി ഉപ്പുതറയിൽ കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ് ചുമത്തി സരുൺ സജിയെന്ന ആദിവാസി യുവാവിനെ വനം വകുപ്പ് ജയിലിലടച്ചതും ചർച്ചയാകുന്നുണ്ട്.
പിഴകളും കുത്തനെ ഉയർത്തിയിട്ടുണ്ട്. വനത്തിനുള്ളിൽ കയറി വിറക് ശേഖരിച്ചാൽ 1000 രൂപയായിരുന്നു മുൻപ് പിഴ അത് വിജ്ഞാപനം നിയമമായാൽ 25000 രൂപയായി ഉയരും. വനാതിർത്തിയിലെ പുഴകളിൽ കുളിയ്ക്കുന്നതും മൃഗങ്ങളെ മേയ്ക്കുന്നതും വൻ പീഴയീടാക്കാവുന്ന കുറ്റങ്ങളായി മാറും .
എന്നാൽ കള്ളക്കേസ് എടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ അടയ്‌ക്കേണ്ട പിഴ വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ചുരുക്കിപ്പറഞ്ഞാൽ വനാതിർത്തിയിൽ താമസിക്കുന്നവരുടെ ജീവിതം വിജ്ഞാപനം നിയമമായാൽ ദുസ്സഹമാകും.