കൊച്ചി: അധ്യാപകനായ ടി. ജെ. ജോസഫിൻറെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി എം.കെ.നാസറിൻറെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. നാസറിന് ഉപാധികളോടെ ജാമ്യം നൽകാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞെന്ന ഹർജിക്കാരൻറെ വാദം പരിഗണിച്ചാണ് ജാമ്യം നൽകിയത്.
നാസറുൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും അന്ന് കോടതി പറഞ്ഞിരുന്നു.
2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. ചോദ്യപ്പേപ്പർ തയാറാക്കിയതിൽ മതനിന്ദ ആരോപിച്ചായിരുന്നു തൊടുപുഴ ന്യൂമാൻ കോളജിൽ അധ്യാപകനായിരുന്ന പ്രഫ. ടി.ജെ.ജോസഫിൻറെ കൈപ്പത്തി വെട്ടിയത്. പോപ്പുലർ ഫ്രണ്ട് എന്ന നിരോധിതസംഘടനയുടെമനേതാവായ മുഖ്യപ്രതി സവാദിൻറെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ആക്രമണം നടത്തിയത്.