പത്തനംതിട്ട: കടമ്മനിട്ട ലോ കോളേജിന്റെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിൽ നിന്നുളള ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.
പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുൻപും കോളേജിൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നും വിദ്യാർത്ഥിനികൾ ആരോപിക്കുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനികൾ പ്രതിഷേധം രേഖപ്പെടുത്തി. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജൻസിക്ക് മുന്നറിയിപ്പ് നൽകിയെന്ന് പറഞ്ഞ് ഉത്തവാദിത്വത്തിൽ നിന്നും കൈ ഒഴിയുകയാണ് കോളേജ് പ്രിൻസിപ്പാളെന്നും വിദ്യാർഥിനികൾ പറയുന്നു.
പലവട്ടം ഇത് ആവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. മുമ്പും സ്ഥിരമായി ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. ആശുപത്രിയിൽ ചെന്നാൽ കോളേജിന്റെ പേര് പറഞ്ഞാൽ പ്രശ്നം മനസിലാകുമെന്ന സ്ഥിതിയാണ്.
ഇത് സ്ഥിരമാണല്ലോ എന്നാണ് സമീപത്തെ ആശുപത്രി അധികൃതർ പറയുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. ഫീസിനത്തിൽ വലിയ തുകയാണ് കോളേജ് ഹോസ്റ്റലിൽ നിന്നും ഈടാക്കുന്നതെന്നിരിക്കെയാണ് പുഴുവുളള മോശം ഭക്ഷണം കഴിക്കേണ്ടി വരുന്നത്