കൊച്ചി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ.
തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസിലിൽ റംഷാദ് (23) ആണ് പിടിയിലായത്. മഅ്ദനിയുടെ വീട്ടിലെ ജോലിക്കാരനാണ് ഇയാൾ.
വീട്ടിൽ കഴിയുന്ന മഅ്ദനിയുടെ പിതാവിനെ ശുശ്രൂഷിക്കുന്നത് റംഷാദായിരുന്നു. തിരുവനന്തപുരത്ത് 35 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റംഷാദ്. എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്.
മഅ്ദനിയുടെ കലൂർ ദേശാഭിമാനി റോഡിലെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണവും 7500 രൂപയും മോഷണം പോയത്. ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തിൽ ഒളിപ്പിച്ച രണ്ട് പവന്റെ കൈച്ചെയിൻ കണ്ടെടുത്തു.
അവശേഷിക്കുന്നതിൽ കുറേ സ്വർണം വിൽക്കാനായി കൂട്ടുകാരനെ ഏൽപ്പിച്ചെന്നും വെളിപ്പെടുത്തി. കൂട്ടുകാരനായി തെരച്ചിൽ നടത്തി വരികയാണ്.
എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയർ സി.പി.ഒ. അനീഷ്, സി.പി.ഒ.ജിനുമോൻ, വനിതാ സി.പി.ഒ. ബുഷറ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മഅ്ദനി വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.