ലൈംഗിക പീഡനക്കേസിൽ മുൻ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യ ഹർജി തള്ളി കർണാടക ഹൈക്കോടതി. 376-ാം വകുപ്പ് പ്രകാരം എടുത്ത കുറ്റം നിലനിൽക്കില്ലെന്ന് പ്രജ്വലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ജസ്റ്റിസ് എം നാഗപ്രസന്ന ജാമ്യഹർജി തള്ളുകയായിരുന്നു. Karnataka High Court rejects Prajwal Revanna’s bail plea
കർണാടക ഹാസനിലെ എംപിയായിരുന്ന പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിൽ 4 പേരാണു രേഖാമൂലം പരാതി നൽകിയത്. 2,144 പേജുള്ള കുറ്റപത്രമാണ് അന്വേഷണം സംഘം കോടതിയിൽ സമർപ്പിച്ചത്.
പരാതിയുമായി രംഗത്ത് വരാൻ നാല് വർഷത്തെ കാലതാമസമുണ്ടായെന്നും ഈ കാലതാമസത്തിന് തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും ഇതെല്ലാം കോടതി തള്ളുകയായിരുന്നു. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരസ്പര സമ്മതപ്രകാരമാണ് നടന്നതെന്ന പ്രജ്വലിന്റെ വാദവും കോടതി അംഗീകരിച്ചില്ല.
പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ 4 ലൈംഗികാതിക്രമ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം റജിസ്ടർ ചെയ്തത്. ഓഗസ്റ്റ് 24 ന് എംപിമാർ/എംഎൽഎമാർ എന്നിവരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.









