മൂവാറ്റുപുഴ: മുടവൂർ തവളക്കവലയിൽ ഇതര സംസ്ഥാനത്തൊഴിലാളി ബാബുൾ ഹുസൈൻ (40) കൊല്ലപ്പെട്ട കേസിൽ രണ്ടാം ഭാര്യയെ അസമിൽനിന്നു മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. സെയ്ത ഖാത്തൂണി(38)നെയാണ് അന്വേഷണം അറസ്റ്റ് ചെയ്തത്.
സെയ്ത ഖാത്തൂണിനെ ബാബുൾ 2015 ലായിരുന്നു വിവാഹം കഴിച്ചത്. ബാബുളിന്റെ മർദനം സഹിക്കാനാകാതെയാണു കൊലപാതകം നടത്തിയതെന്നു സെയ്ത പോലീസിനോടു പറഞ്ഞു. ബാബുൾ ഉറങ്ങിക്കിടക്കവെ കത്തികൊണ്ട് കഴുത്തറുത്തു കൊന്നതായാണ് കുറ്റസമ്മതം. ഇവരെ വിശദമായി ചോദ്യംചെയ്ത ശേഷം ഇന്നു കോടതിയിൽ ഹാജരാക്കും.
ബാബുളിന്റെ മരണം കൊലപാതകമാണന്നു കണ്ടെത്തിയതോടെയാണ് പോലീസ് അനേ്വഷണം അസമിലേക്കു വ്യാപിപ്പിച്ചത്. മൂവാറ്റുപുഴ എസ്.ഐ. മാഹിൻ സലിമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അസം പോലീസിന്റെ സഹകരണത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്.
കെട്ടിടത്തിന്റെ ടെറസിൽ അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം ഇൗ മാസം ഏഴിനാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ബാബുൾ ഹുസൈനെ കഴുത്തറുത്തു കൊലപെടുത്തിയതാണെന്നു പോലീസ് അനേ്വഷണത്തിൽ വ്യക്തമായി. പ്രതിയെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതോടെയായിരുന്നു അനേ്വഷണസംഘം അസമിലെത്തിയത്. ബാബുളിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ രണ്ടാം ഭാര്യ അടക്കമുള്ളവരെ കാണാതായിരുന്നു. ബാബുളും ഒപ്പമുള്ള സ്ത്രീയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയും പ്രതിയിലേക്കു വേഗത്തിലെത്താൻ പോലീസിനു സഹായകമായി.
കഴിഞ്ഞ രണ്ടിനു വൈകിട്ട് 5.30 വരെ തവളക്കവല കൊച്ചുകുടിയിൽ (കുന്നത്ത്) തോമസ് പോളിന്റെ വീട്ടിൽ ബാബുൾ ഹുസൈനും ഭാര്യയും ജോലി ചെയ്തിരുന്നു. ബാബുൾ കൊല്ലപ്പെട്ടെന്നു കരുതുന്ന ദിവസം ഭാര്യയുടെ ആവശ്യപ്രകാരം പതിനായിരം രൂപ ഒരു ഗുഗിൾ പേ നമ്പറിലേക്ക് അയച്ചെന്ന് തോമസ് പോളിന്റെ സഹോദരൻ വർഗീസ് പോൾ പോലീസിനു മൊഴി നൽകി. ഇൗ അക്കൗണ്ട് ഉടമയെ കണ്ടെത്തിയതാണ് അനേ്വഷണത്തിൽ വഴിത്തിരിവായത്.
English Summary
In the case of the murder of Babul Hussain (40). Muvattupuzha police arrested the second wife from Assam