ആലപ്പുഴ: അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയില്‍. ആലപ്പുഴ തൊണ്ടന്‍കുളങ്ങര സ്വദേശി കിളിയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറി (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ അവലുക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (57) ആര്യാട് സൗത്ത് സ്വദേശി നവാസ് (52) എന്നിവരെയാണ് പോലീസ് പിടികൂടിയത്.(two men arrested on man found dead in aquarium)
ശനിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ കബീര്‍ തനിച്ചായിരുന്നു താമസം. കൊലപാതകം നടന്ന ദിവസം മൂവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കുന്നതിനായി കുഞ്ഞുമോനും നവാസും 2000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി മൂവരും തര്‍ക്കമുണ്ടായി. ഇരുവരും ചേര്‍ന്ന് കബീറിനെ പിടിച്ചുതള്ളി. ഇതേതുടർന്ന് അക്വേറിയത്തില്‍ തലയിടിച്ച് കബീര്‍ മരിക്കുകയായിരുന്നു.
പിന്നാലെ നവാസും കുഞ്ഞുമോനും ചേർന്ന് സംഭവം പൊലീസില്‍ അറിയിച്ചു. എന്നാല്‍ കൊലപാതകമെന്ന കാര്യം ഇവര്‍ മറച്ചുവെച്ചു. അടിതെറ്റി വീണു എന്നാണ് പറഞ്ഞത്. കബീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് നിർദേശിച്ചു. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്ത് എടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടര്ന്ന പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അക്വേറിയം പൊട്ടി രക്തക്കറ പുരണ്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങളും ചോര പുരണ്ട നിലയിലായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വിശദമായ പരിശോധനയില്‍ കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നവാസിനേയും കുഞ്ഞുമോനെയും കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും കുറ്റം സമ്മതിച്ചത്.