മലപ്പുറം: എ ഡി ജി പി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത്കുമാർ ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്ന കുറ്റവാളിയാണെന്ന് അദ്ദേഹം പറഞ്ഞു. PV Anwar MLA made serious allegations against ADGP MR Ajit Kumar
എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അജിത്ത് കുമാറിന്‍റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഡിജിപി അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുള്ള പത്തനംതിട്ട ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അൻവറിന്റെ പ്രതികരണം.
പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾകോൾ താൻ ചോർത്തിയിട്ടുണ്ടെന്ന് പി.വി. അൻവർ എംഎൽഎ. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും മുഖ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ്പി സുജിത് ദാസ് നടത്തിയ ഫോൺ കോൾ റെക്കോർഡ് ചെയ്തത് പുറത്തുവിട്ടതിനു പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ വിശദമാക്കാനായി പി.വി. അൻവർ ഇന്ന് മാധ്യമങ്ങളെ കണ്ടത്.
‘‘ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസിലാകും. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും തന്റെ മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു’’ – അൻവർ പറഞ്ഞു. മന്ത്രിമാരുടെ ഫോൺകോൾ എഡിജിപി ചോർത്തുന്നുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ചില പൊലീസുകാരുടേതു രാജ്യവിരുദ്ധ പ്രവർത്തനമാണ്. നവകേരള സദസിനിടെ എസ്പി ശശിധരൻ പതിനൊന്നോളം കേസുകൾ പാർട്ടിക്കാർക്കെതിരെ ചുമത്തി. പാവപ്പെട്ട ഡിവൈഎഫ്ഐക്കാരെ ജയിലിലിട്ടു.
മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എം.ആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്.
പ്രതിപക്ഷ നേതാവിനെതിരെ ഞാൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്നു പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. എന്നെ കേരളീയ പൊതുസമൂഹത്തിൽ വിശ്വാസംഇല്ലാത്തവനാക്കി. ക്രിമിനലിസത്തിന്റെ അങ്ങേയറ്റമാണ് എം.ആർ. അജിത്കുമാർ.
അജിത് കുമാറിന്റെ റോൾമോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ സാധിക്കുകയുള്ളൂവെന്നും അൻവർ പറഞ്ഞു.
അജിത്കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോൺ കോൾ താൻ ചോർത്തി. ഫോണിന്റെ ഒരറ്റത്ത് കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ്. അവർ അവരുടെ സഹോദരനോടാണു സംസാരിക്കുന്നത്. പക്ഷേ, ഫോണിന്റെ അങ്ങേയറ്റത്ത് കള്ളക്കടത്തുകാരാണ്. ആ സ്ത്രീയെ ഇപ്പോൾ ഇതിലേക്കു വലിച്ചിഴയ്ക്കുന്നില്ല.
എല്ലാ മന്ത്രിമാരുടെയും ഫോൺകോളുകൾ ചോർത്താൻ സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ട്. മാധ്യമപ്രവർത്തകരുടെയും ഫോൺകോളുകൾ ചോർത്തുന്നുണ്ട്. കോഴിക്കോട്ടെ കച്ചവടക്കാരനായ മാമിയെ കാണാതായിട്ട് ഒരു വർഷമായി. കൊണ്ടുപോയി കൊന്നെന്നാണു കരുതുന്നത്.
കേസ് എങ്ങുമെത്തിയിട്ടില്ല. അത് എവിടെയും എത്തില്ല. സുജിത്ത് ദാസ് ഐപിഎസിൽ വരും മുൻപ് കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്. ആ ബന്ധങ്ങളാണു കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് വഴിയിലൊക്കെ വച്ച് പിടിക്കാൻ കാരണം.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ടെങ്കിലും അവനെ കടത്തിവിടും. പക്ഷേ, പുറത്തുനിൽക്കുന്ന പൊലീസുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാൽ സിസിടിവി ഉള്ളതിനാൽ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാൽ പുറത്ത് അങ്ങനെയല്ല. 25 ബിസ്ക്കറ്റുണ്ടെങ്കിൽ 10 ബിസ്കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കും.
എം.ആർ. അജിത്കുമാർ ജയിലിലേക്കാണു പോകുന്നത്. സുജിത് ദാസിന്റെ വഴി സെൻട്രൽ ജയിലാണ്. പഴിയെല്ലാം മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. പള്ളിയുടെയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കിൽ ആ കിണറിൽ നമ്മൾ വീഴില്ലേ.
പള്ളിക്കും അമ്പലത്തിനും അകത്ത് ഇവിടെ വിശ്വസ്തർ കിണർ കുഴിക്കുകയാണ്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഇക്കാര്യത്തിൽ പരാജയപ്പെട്ടു. കള്ളന് കഞ്ഞിവയ്ക്കുന്നവനാണ് മലപ്പുറം എസ്പി. പൊളിറ്റിക്കൽ സെക്രട്ടറി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല.
മലപ്പുറത്തെ പല രാഷ്ട്രീയ വിഷയങ്ങളിലും ശശിയെ പോയി കണ്ട് കത്ത് കൊടുത്തിട്ടുണ്ട്. ഒന്നിനും പരിഹാരമായിട്ടില്ല. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്താണ്. അദ്ദേഹത്തിനു പാരവയ്ക്കാനാണ് ശ്രമം. മകൻ എന്ന നിലയിൽ അതിനെ തടുക്കാനാണു ശ്രമിക്കുന്നത്. കൊള്ളക്കാരോടാണ് എന്റെ ജീവൻ പണയം വച്ച് ഏറ്റുമുട്ടുന്നത്.
എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അതിനെപ്പറ്റിയൊക്കെ പിന്നെ പറയാം. പി.ശശി ഇതൊക്കെ അറിയാതെ പോകുമെന്നു തോന്നുന്നില്ല. ഇന്ദിരാ ഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്.
അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ ഞാൻ? ഞാൻ വിട്ടുകൊടുക്കില്ല. ഒന്നെങ്കിൽ ഞാൻ ഇല്ലാതാകും. ഈ കാര്യങ്ങൾ ഒക്കെ എടുക്കാൻ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. ചിലരെയൊക്കെ വിലകൊടുത്തു വാങ്ങേണ്ടി വന്നിട്ടുണ്ട്. ജീവനുണ്ടെങ്കിൽ വിഷയവുമായി മുന്നോട്ടുപോകും.
ഡാൻസാഫ് ഉദ്യോഗസ്ഥർ പക്കാ ക്രിമിനലുകളാണ്. സുജിത്ത് ദാസ് ലീവിൽ പോയത് തെളിവു നശിപ്പിക്കാൻ വേണ്ടിയുള്ള ഓട്ടമാണ്. പി.ശശിയെപ്പറ്റി പാർട്ടി ആലോചിക്കട്ടെ. സുജിത്ത് ദാസിന്റെ കോക്കസിന്റെ ഭാഗമാണോ ശശിയെന്നു പാർട്ടി അന്വേഷിക്കട്ടെ. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് പൊളിറ്റിക്കൽ സെക്രട്ടറി. പി.ശശിയുടെ അറിവോടെയാണോ അജിത്കുമാർ പ്രവർത്തിക്കുന്നതെന്നു തനിക്കറിയില്ല.
ശശിയെ വച്ചുകൊണ്ടിരിക്കുന്നതു ശരിയാണോ തെറ്റാണോ എന്ന് പറയാൻ പാർട്ടി ഇപ്പോഴല്ലേ ഇതൊക്കെ അറിയുന്നത്. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് പഠിച്ച് ശശി പാർട്ടിയെയും മുഖ്യമന്ത്രിയെയും അറിയിക്കണം. അതാണ് അദ്ദേഹത്തിന്റെ ജോലി.
വെടി കൊണ്ടു മരിക്കാൻ ശേഷിയുള്ള എത്ര എംഎൽഎമാർ ഉണ്ടെന്ന് എനിക്കറിയില്ല. മരണത്തെ ഭയമില്ല. ആയുസ്സ് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഞാൻ പാർട്ടിയുടെ ഭാഗമാണ്. ഞാൻ പാർട്ടി പ്രവർത്തകനാണ്. അച്ഛന്റെ മകനാണോ എന്നു വീട്ടിൽ വന്ന് ചോദിക്കേണ്ട. ഞാൻ അച്ഛന്റെ മകനാണ്.
ഇനിയൊരു സർക്കാർ വന്നാൽ ഇതൊന്നും കണ്ടുപിടിക്കാൻ പറ്റില്ല. അത്ര വലിയ മാഫിയയാണ് പ്രവർത്തിക്കുന്നത്. രാവിലെ എട്ടു മണിക്ക് വീടിന്റെ പരിസരത്ത് ഒരു ഐപിഎസ് ഓഫിസറെ കണ്ടിട്ടാണു വരുന്നത്. ആകാശം ഇടിഞ്ഞുവീണാലും ഇതു നിർത്തില്ല. ശശിധരൻ മണ്ണും കല്ലും പിടിച്ച് ഓടട്ടെ. എം.ആർ.അജിത് കുമാർ കൊല്ലേണ്ടി വന്നാൽ കൊല്ലുമെന്ന് സുജിത് ദാസ് ഒരു ഫോൺ റെക്കോർഡിൽ പറയുന്നുണ്ട്.
ഈ ക്രമക്കേടുകളെല്ലാം പുറത്തുകൊണ്ടുവരണമെന്ന് വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നുണ്ട്. എല്ലാം കഴിഞ്ഞിട്ട് വിശദമായ കുറിപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അദ്ദേഹത്തിന്റെ മോണിറ്ററിങ്ങിൽ അന്വേഷണം നടത്തണമെന്ന് അപേക്ഷ നൽകും. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണ്. വിഷയം പരസ്യമാക്കിയതിനെപ്പറ്റി അദ്ദേഹം എന്നോട് ചോദിക്കില്ല.’’