ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽനിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പു പ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും എം അഗസ്റ്റിൻ ജോർജ് മാസിയും വ്യക്തമാക്കി.The Supreme Court has ruled that a divorced Muslim woman has the right to demand maintenance from her ex-husband
മുൻ ഭാര്യയ്ക്ക് പതിനായിരം രൂപ ഇടക്കാല ജീവനാശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുസ്ലിം പുരുഷൻ നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്. സിആർപിസി 125-ാം വകുപ്പ് വിവാഹിതകൾക്കു മാത്രമല്ല, എല്ലാ സ്ത്രീകൾക്കും ബാധകമാണെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. പരസ്പരം യോജിക്കുന്ന വ്യത്യസ്തമായ രണ്ടു വിധികളാണ് കോടതി പുറപ്പെടുവിച്ചത്.
സിആർപിസി 125-ാം വകുപ്പു പ്രകാരമുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കെയാണ് വിവാഹ മോചിതയാവുന്നതെങ്കിൽ മുസ്ലിം വനിതാ സംരക്ഷണ നിയമ പ്രകാരം (2019) പരിഹാരം തേടാവുന്നതാണെന്നും കോടതി പറഞ്ഞു.
സിആർപിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തിൽ ഉള്ളതാണെന്നും അതു മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ ഇതിനെ മറിടകടക്കാനായി 1986ൽ സർക്കാർ നിയമ നിർമാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹർജിക്കാരൻ വാദിച്ചത്. എന്നാൽ 2019ലെ നിയമപ്രകാരം നടപടികളിലേക്കു കടക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.









