കേരളത്തിലെ സ്‌കൂളുകൾക്കു ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്നു സർക്കാർ. 220 പ്രവൃത്തിദിനം വേണമെന്നു വിദ്യാഭ്യാസച്ചചട്ടത്തിൽ പറയുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധിപ്രകാരമാണ് ഈ വർഷത്തെ കലണ്ടർ തയാറാക്കിയതതെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി.Kerala government says Saturday cannot be withdrawn as working day for schools
കോടതിയലക്ഷ്യ നടപടിയിൽനിന്ന് ഒഴിവാകാൻ ചട്ടപ്രകാരമാണ് തീരുമാനമെടുത്തത്. കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തേണ്ടതുമുണ്ട്. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയതിൽ കുട്ടികൾക്ക് വലിയ സന്തോഷമാണെന്നും അദേഹം പറഞ്ഞു. 220 ദിവസമാണ് കേരളം ഉൾപ്പെടുത്തിയിട്ടുള്ളത്. കർണാടകയിൽ ഇത് 230 ദിവസമാണ്. കോടതി വിധി മറികടക്കണമെങ്കിൽ നിയമനിർമ്മാണം വേണം. അതു വിദ്യാഭ്യാസ വകുപ്പിനുമാത്രമായി തീരുമാനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.
202425 അധ്യയന വർഷത്തിൽ അക്കാദമിക് കലണ്ടർ പ്രകാരം 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ക്ലസ്റ്റർ പരിശീലനത്തിനായി ആറ് ശനിയാഴ്ചകളാണ് നീക്കി വച്ചിരിക്കുന്നത്. 220 പ്രവർത്തി ദിനങ്ങളുള്ള വിദ്യാഭ്യാസ കലണ്ടറിൽ ആഴ്ചയിൽ ആറ് പ്രവർത്തി ദിനം വരുന്ന തരത്തിലുള്ള ഏഴു ശനിയാഴ്ചകൾ മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
നേരത്തേ ഈവർഷത്തെ അക്കാദമിക് കലണ്ടറിൽ 220 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ അധ്യാപക സംഘടനകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതിലുള്ള കോടതി നടപടിക്രമം പൂർത്തിയായാൽ മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുള്ളുവെന്നും മന്ത്രി പറഞ്ഞു.