കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആക്രി കച്ചവടക്കാരൻ പിടിയിൽ. നേമം സ്വദേശിയായ അമ്പിളി എന്നയാളാണ് പിടിയിലായത്. തിരുവനന്തുപുരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതി തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. (Accused arrested in Kaliyikavila murder)
തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴുത്തിൽ കത്തി കുത്തിയിറക്കി മുകളിലേയ്ക്ക് വലിച്ച് മുറിവുണ്ടാക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി 11-ഓടുകൂടി കാർ റോഡരികിൽ നിൽക്കുന്നതുകണ്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിൽ കഴുത്ത് മുറിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കത്തിയും കണ്ടെത്തിയിരുന്നു. പുറകിലത്തെ സീറ്റിൽനിന്ന് ഒരാൾ ബാഗുമായി ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു.
മലയിൻകീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ്.ദീപു(46) ആണ് ചൊവ്വാഴ്ച കളിയിക്കാവിളയിൽ കാറിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പത്തു ലക്ഷം രൂപ മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പടന്താലുംമൂട്ടിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു സംഭവം. കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.