കുന്ദമംഗലം: കായാമ്പൂ, കണ്ണിൽ വിടരും കമലദളം കവിളിൽ വിതറും’ എന്ന നദി സിനിമക്കു വേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണമിട്ട ചലച്ചിത്ര ഗാനം മലയാളിയുടെ ഗൃഹാതുരത്വത്തിന്റെയും പ്രണയത്തിന്റെയും ഓർമപ്പെടുത്തലാണ്. എന്നാൽ കാമിനിയുടെ കണ്ണിന്റെ നിറമായ കായാമ്പു കവിതയിലെ കാൽപനികതയായി മാറുകയാണ് വർത്തമാന കാലത്ത്.
കായാമ്പൂ കണ്ണിൽ വിടരും. . കമലദളം കവിളിൽ വിടരും. . കായാമ്പൂ കണ്ടാൽ കവി മനസ്സിൽ കവിത വിരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. കവി മനസ്സിൽ മാത്രമല്ല, പൂവ് കാണുന്നവരുടെ മനസ്സിലും തന്റേതായ ഭാവനകൾ വിടർന്നു വരും.
കവി ഭാവനയിലൂടെ മലയാളി മനസ്സുകളെ കോരിത്തരിപ്പിച്ച കായാമ്പൂ വിടർന്നതിന്റെ സന്തോഷത്തിലാണ് കുന്ദമംഗലത്തുകാർ. തുവ്വക്കുന്നത്ത് മലയിലാണ് അതിജീവനത്തിന്റെ നേർസാക്ഷ്യമായി കായാമ്പു പൂത്തുലഞ്ഞ് തലയുയർത്തി നിൽക്കുന്നത്. കാശാവ് എന്നും ഈ കുറ്റിച്ചെടിയ്ക്ക് വിളിപ്പേരുണ്ട്.
നിറഞ്ഞ നീല വസന്തം ചാർത്തി വിരാജിച്ച കായാമ്പുചെടികൾ മിക്കയിടങ്ങളിലും ഇപ്പോൾ ഇല്ല. ശ്രീകൃഷ്ണന്റെ നിറമായതുകൊണ്ടാവാം മലയാള കവികളെ ഇത്രയധികം സ്വാധീനിച്ച പൂക്കൾ വേറെയില്ല. അപൂർവമായി മാത്രമാണ് പുഷ്പിക്കാറുള്ളത്. പൂത്താൽ അടിമുടി നീലവർണമണിയുന്നു എന്നത് ഈ ചെടിയുടെ മാത്രം പ്രത്യേകതയാണ്.
നേരത്തെ കുന്ദമംഗലം പഞ്ചായത്തിലെ കുന്നിൻ പ്രദേശങ്ങളിൽ ധാരാളമായി കായാമ്പു ഉണ്ടായിരുന്നു. മണ്ണൊലിപ്പ് തടയാൻ മലമുകളിൽ വേലികളായിട്ടായിരുന്നു പണ്ടുള്ളവർ നട്ടുവളർത്തിയിരുന്നത്. ഇപ്പോൾ കുന്ദമംഗലത്ത് അപൂർവമായെ ഈ ചെടിയുള്ളൂ. വർഷത്തിൽ ഒരുതവണ മാത്രമാണ് പൂക്കുന്നത്.
നിറയെ പൂവിരിയാൻ പത്ത് വർഷമെങ്കിലും പ്രായമാവണം. 50 വർഷം പഴക്കമുള്ള ചെടികൾക്ക് വരെ പതിനഞ്ചടിയിൽ കൂടുതൽ ഉയരമുണ്ടാവില്ല. കടും നീല നിറമുള്ള പൂവിന് മൂന്നോ നാലോ ദിവസമെ ആയുസുള്ളു. പൂ കൊഴിഞ്ഞാൽ കുലയായി കായകൾ നിറയും.കൃഷ്ണവർണത്തോട് ഉപമിക്കാനുള്ള കാരണവും ഇതു തന്നെ. ചെറുതാണ് പൂക്കൾ എന്നാൽ കൂട്ടം കൂടി നിൽക്കുമ്പോൾ മനോഹരമായ കാഴ്ചാനുഭവമായി മാറുന്നു. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന ഈ ചെടി നിത്യഹരിത, അർധഹരിത വനത്തിൽ വളരുന്നു.
ചെറുപക്ഷികൾക്ക് ഏറെ പ്രിയമാണ് കായാമ്പൂവിന്റെ പഴങ്ങൾ. നല്ല ഉറപ്പുള്ള ശാഖകളായതിനാൽ കാശാവിൻ കമ്പുകൾ കത്തികളുടെ പിടിയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു.
ഇല വായിലിട്ട് വെറുതെ ചവയ്‌ക്കുന്നത് പോലും ഏറെ ഗുണകരമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്.
ചെടി പൂത്ത് നിൽക്കുന്ന വേളയിൽ ചെറിയ സുഗന്ധവുമുണ്ട്. പൂത്തുലഞ്ഞു നിൽക്കുന്ന കായാമ്പുവിന് ഭഗവാൻ കൃഷ്ണന്റെ നിറമാണെന്നാണ് പറയുന്നത്. യൗവനം നിലനിറുത്താൻ സഹായിക്കുന്നു.കന്നു പൂട്ടുന്നവരുടെ വടിക്കും ചെണ്ടക്കോലിനും കാശാവ് കമ്പ് ഉപയോഗിച്ചിരുന്നു.
മണ്ണെടുപ്പിന് വൻതോതിൽ കുന്നുകൾ ഇടിച്ചു നിരത്തിയതോടെയാണ് കാശാവിൻ കാടുകളുടെ നിലനിൽപ് ഭീഷണിയിലായത്. കാശാവ് ഔഷധ സസ്യം കൂടിയാണ്. വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.ദീർഘ വൃത്താകൃതിയിലുള്ള ഇലകൾക്ക് കട്ടി കൂടുതലാണ്. ഇലകൾക്ക് നേർത്ത മധുരവുമുണ്ട്. സംസ്കൃതത്തിൽ നീലാഞ്ജനി എന്നാണ് പേര്. കേരളത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവയിനം ചെടിയാണ്. പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന കാഴ്ചയും.
പുൽമൈതാനങ്ങളിലെ കുറ്റിക്കാടുകളോട് ചേർന്നും ഇവ നല്ല രീതിയിൽ വളരുന്നു. കേരളത്തിൽ ഇടനാടൻ ചെങ്കൽക്കുന്നുകളാണ് കായാമ്പുചെടികളുടെ ഇഷ്ടയിടങ്ങൾ. കുന്നുകളുടെ നാശം ഈ ഔഷധസസ്യത്തെയും അപൂർവ്വമാക്കി മാറ്റി. കാശാവ്, കയാവ്, അഞ്ജനം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. രണ്ടോ മൂന്നോ അടി ഉയരത്തിൽ വളരുന്ന ചെടിയുടെ ശാസ്ത്രീയ നാമം MemecyIon Umbellatum എന്നാണ്.