മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയേക്കും. ജൂണ്‍ ഒന്‍പതിനു ന്യൂയോര്‍ക്കിലാണ് ഇന്ത്യ- പാക് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
സച്ചിന്‍ ഇന്ത്യ- പാക് പോരാട്ടത്തിനെത്തുമെന്നു ഐസിസിയുമായി ബന്ധപ്പെട്ട അധികൃതരാണ് വെളിപ്പെടുത്തിയത്. അദ്ദേഹം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീം അംഗങ്ങളെ നേരില്‍ കാണുമോ എന്നതു സംബന്ധിച്ചു ഇപ്പോള്‍ വ്യക്തത വന്നിട്ടില്ലെന്നും ഐസിസിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.
2015ലെ ഏകദിന ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു സച്ചിന്‍. സച്ചിൻ്റെ പവലിയനിലെ സാന്നിധ്യം ഇന്ത്യന്‍ ടീമിനു ആത്മവിശ്വാസമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ 29 വരെ യുഎസ്എ, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ജൂണ്‍ അഞ്ചിനു അയര്‍ലന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. പിന്നാലെയാണ് ഒന്‍പതിനു പാകിസ്ഥാനെ നേരിടുക.