അര നൂറ്റാണ്ടിലേറെയായി കൊല്ലം നഗരത്തിന്റെ രുചിലോകത്ത് മാത്രമല്ല സാംസ്കാരികധാരയിലും അലിഞ്ഞുചേർന്നിരുന്ന ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. വ്യാഴാഴ്ച പ്രവർത്തനം നിർത്തും. ജീവനക്കാരുടെ കുറവും വരുമാനത്തിലെ ഇടിവുമാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം.
ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെയാണ് വരുമാനം കുറഞ്ഞത്. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ളിടത്ത് ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. 15 വർഷമായി നിയമനങ്ങളൊന്നും നടക്കുന്നില്ല. ജനം കാത്തിരിക്കേണ്ടിവരുന്നതോടെ പരാതികളായി. വരുമാനത്തെ ബാധിച്ചു. കോവിഡ്കാലം വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു. ഇപ്പോൾ വാടകയും വരുമാനവും ഒത്തുപോകാത്ത ഘട്ടമായതോടെയാണ് അടയ്ക്കാൻ തീരുമാനിച്ചത്. കൊല്ലം ജില്ലയിൽ ഇനി കോഫി ഹൗസ് കൊട്ടാരക്കരയിൽ മാത്രമാണുള്ളത്.
11 വർഷമായി ജി മാക്സ് തിയേറ്ററിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് പൂട്ടുന്ന വിവരം അറിയിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് 1965 ജൂലായ് 27-ന് കൊല്ലം കപ്പലണ്ടിമുക്കിലായിരുന്നു തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതും ഒഴിയേണ്ടിവന്നപ്പോഴാണ് അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റിയത്.
Read More: മഴക്കാലമാണേ..സൂക്ഷിക്കണേ…വാഹനമോടിക്കുമ്പോൾ ഈ 11 കാര്യങ്ങൾ പാലിച്ചാൽ അപകടമൊഴിവാക്കാം
Read More: ‘എന്റെ യാത്രയുടെ മനോഹരമായ ഭാഗമായതിന് നന്ദി’ : ആരാധകരുടെ പിറന്നാൾ സ്നേഹത്തിന് മറുപടിയുമായി മോഹൻലാൽ