കൊച്ചി: പനമ്പള്ളി നഗറില്‍ നവജാതശിശുവിനെ ഫ്ലാറ്റിൽ നിന്നും എറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ ആണ്‍ സുഹൃത്ത് തൃശ്ശൂര്‍ സ്വദേശി റഫീക്കിനെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. വിവരം ആണ്‍സുഹൃത്തിന് അറിയാമായിരുന്നു. എന്നാൽ പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. താന്‍ ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായില്ല. ആണ്‍ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആണ്‍ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മേയ് മൂന്നിന് രാവിലെയാണ് നവജാത ശിശു കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രസവിച്ച യുവതി കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.