കൊച്ചി: കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കുമെന്ന് റിപ്പോർട്ട്.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 22, 23 എന്നിങ്ങനെ രണ്ടുദിവസങ്ങളിലായിട്ടായിരുന്നു അക്ഷയ തൃതീയ വന്നത്. രണ്ടുദിവസങ്ങളിലുമായി 10 ലക്ഷത്തോളം ഉപയോക്താക്കൾ സ്വര്‍ണാഭരണശാലകളില്‍ എത്തിയിരുന്നു. കഴിഞ്ഞ വർഷം 1,500 കോടി രൂപയ്ക്കുമേല്‍ കച്ചവടവും നടന്നുവെന്നാണ് അനൗദ്യോഗിക കണക്ക്.ഇക്കുറി സ്വര്‍ണവില ഗ്രാമിന് ആയിരം രൂപയോളവും പവന് 10,000 രൂപയോളവും കൂടി നില്‍ക്കുകയാണ്. എങ്കിലും, സമീപദിവസങ്ങളിലെ വിലക്കുറവും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഓഫറുകളും ഇക്കുറിയും ഉപയോക്താക്കളെ സ്വര്‍ണക്കടകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്.
കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കും
സാധാരണ ദിവസങ്ങളിൽ 200-250 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പനയാണ് കേരളത്തില്‍ നടക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ഇത് കുത്തനെ കൂടാറുമുണ്ട്. ഇക്കുറി അക്ഷയ തൃതീയയ്ക്ക് ഏകദേശം 1,500 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷയെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. അതായത് 1,000 കോടി രൂപയില്‍ കുറയാത്ത വില്‍പന നാളെ പ്രതീക്ഷിക്കാം.
മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറു ആഭരണങ്ങളും സ്വര്‍ണനാണയങ്ങളുമാണ് പൊതുവേ അക്ഷയ തൃതീയയ്ക്ക് കൂടുതല്‍ വിറ്റുപോകുന്നത്. വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ എക്‌സ്‌ചേഞ്ചും കൂടുതലായിരിക്കും. കഴിഞ്ഞവര്‍ഷം മൊത്തം അക്ഷയ തൃതീയ വില്‍പനയുടെ 45-50 ശതമാനവും എക്‌സ്‌ചേഞ്ച് ആയിരുന്നു.









