കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി സജ്ജമാക്കിയ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ ലഭിക്കുന്ന പണം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക്? പൊതുതാത്‌പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും വിജിലൻസിന്റെയും വിശദീകരണം തേടി. സ്വകാര്യ കമ്പനിയുടെ ഒത്താശയോടെ കെ.എസ്.ഇ.ബി ക്രമക്കേട് നടത്തുകയാണെന്നാണ് ആരോപണം. വിജിലൻസ് അന്വേഷിക്കണമെന്നാണ്ഹർജിക്കാരനായ എം.കെ.മൊയ്‌തീൻകുട്ടിയുടെ ആവശ്യം. ഹർജിയിൽ എതിർകക്ഷികളായ കോഴിക്കോട്ടെ ബി.പി.എം പവർ ലിമിറ്റഡിന് ജസ്റ്റിസ് കെ.ബാബു, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നോട്ടീസയച്ചു. സർക്കാർ, സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ‘കെ-മാപ്പ്’ ഏർപ്പെടുത്തിയത്. ബി.പി.എം പവർ ലിമിറ്റഡിന്റെ സോഫ്റ്റ്‌വെയർ പിന്തുണ ഇതിനുണ്ടായിരുന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനത്തിൽ തുടക്കം മുതലേ തകരാറുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ആപ്പ് തുറക്കുമ്പോൾ, ‘ചാർജ്മോഡ്’ എന്ന മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശമാണ് വരുന്നത്. പേയ്മെന്റ് പൂർത്തിയാക്കുമ്പോൾ ബി.പി.എം ലിമിറ്റഡിന്റെ അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്നാണ് ആരോപണം. ഇത് നിയമവിരുദ്ധമായ ഇടപാടാണെന്ന് ഹർജിയിൽ പറയുന്നു. ടെൻഡർ വിളിക്കാതെയാണ് ബി.പി.എമ്മിന് കരാർ നൽകിയത്. ആപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി ഇടക്കാല നിർദ്ദേശം നൽകണമെന്നും ഹർജി തീർപ്പാകുംവരെ ചാർജ്മോഡ് ആപ്പിലേക്ക് പണം വഴിമാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
Read Also: കൊട്ടിക്കലാശം കഴിഞ്ഞു, ലോക്സഭാ തെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്; അടിയൊഴുക്കുകൾക്ക് തടയിടാൻ മുന്നണികൾ