തിരുവനന്തപുരം: കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ക്രൈസ്തവ വോട്ടുകൾ പാട്ടിലാക്കാൻ ബിജെപിയുടെ അവസാനവട്ട ദൂതുമായി ഡൽഹി ലഫ്. ഗവർണർ. ഒരു സംസ്ഥാനത്തെ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി മറ്റൊരു സംസ്ഥാനത്തെ മതനേതാക്കളുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തുന്നത് ആശങ്കയോടെയാണ് ഇടതു വലതു മുന്നണികൾ കാണുന്നത്. നടപടിയിൽ അനൗചിത്യമുണ്ടെന്ന നിലപാടിലാണ് ഇരു മുന്നണികളും.
ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണുന്നതിന് ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്സേനയാണ് ഇന്ന് കൊച്ചിയിൽ എത്തുന്നത്. സിറോ മലബാർ സഭാധ്യക്ഷൻ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. ഉച്ചക്ക് 12 മണിക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് തിരുവല്ലയിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിന്റെ പരിപാടിയിൽ വിനയ്കുമാർ സക്സേന മുഖ്യാഥിതിയായി പങ്കെടുക്കും. വ്യാഴാഴ്ച തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതാ ആർച്ചുബിഷപ്പ് തോമസ് ജെ.നെറ്റോയെയും അദ്ദേഹം കാണുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭരണ-പ്രതിപക്ഷ പാർട്ടികളിൽപെട്ട നേതാക്കളെ ആരെയും കാണാൻ ആർച്ചുബിഷപ്പ് ഉദ്ദേശിക്കുന്നില്ല എന്നാണ് ലത്തീൻ അതിരൂപതാ നേതൃത്വത്തിൻറെ നിലപാട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിശ്വസ്തനാണ് വരുന്നത്. ഈ വരവ് ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമാക്കാനുള്ള നീക്കമാണെന്നാണ് മറ്റു മുന്നണികൾ കരുതുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ സ്വീകരണം നൽകിയിരുന്നു. അനിലിന് പൂർണപിന്തുണ നൽകുമെന്ന് സഭാ നേതൃത്വം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനത്തെ ആദ്യ ക്രൈസ്തവ സഭയാണ് ബിലീവേഴ്‌സ് ചർച്ച്. സാമ്പത്തിക തിരിമറികളുടെ പേരിൽ വിവിധ കേന്ദ്ര ഏജൻസികളുടെ റെയ്ഡും അന്വേഷണവുമൊക്കെ നേരിടുന്ന സഭാ വിഭാഗമാണ് തിരുവല്ലാ ആസ്ഥാനമായ ബിലീവേഴ്‌സ് ചർച്ച്. സംസ്ഥാനത്തെ മറ്റ് പ്രബല സഭകളുമായി താരതമ്യം ചെയ്യുമ്പോൾ ജനസ്വാധീനവും രാഷ്ടീയ ശക്തിയും തീരെ കുറവുള്ള സഭാവിഭാഗമാണിവർ. ഏതെങ്കിലുമൊരു പാർലമെന്റ് മണ്ഡലത്തിൽ സ്വാധീനം ചെലുത്താനുള്ള കഴിവൊന്നും തൽക്കാലം ഇവർക്കില്ലെന്ന് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ കക്ഷികൾക്കറിയാം. അതുകൊണ്ട് തന്നെ ബിലീവേഴ്‌സ് ചർച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഇടത്-വലത് മുന്നണികൾക്ക് ഒട്ടും ആശങ്കയില്ല. സംസ്ഥാനത്തെ ജനസംഖ്യയിൽ 18% വരുന്ന ക്രിസ്ത്യാനികൾ 13 പാർലമെന്റ് മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ്. ഈ 13 മണ്ഡലങ്ങളിലും ശരാശരി 20% ത്തിലധികം വോട്ടർമാർ ക്രൈസ്തവരാണ്. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ടർമാർ യഥാക്രമം 41%വും 39.6%വുമാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകളിൽ 75%വും യുഡിഎഫിനാണ് ലഭിച്ചതെന്ന് പോസ്റ്റ് പോൾ സർവ്വെയിൽ കണ്ടെത്തിയിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കുന്ന ഈ വോട്ട് ബാങ്കിനെ ഏത് വിധേനയും അടർത്തി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ബിജെ പിയും കേന്ദ്ര സർക്കാരും.