ചണ്ഡീഗഡ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സ് തോൽവിയേറ്റു വാങ്ങിയതിനു പിന്നാലെ രൂക്ഷ വിമർശനവുമായി മുൻ ഇതിഹാസ താരം വീരേന്ദർ സെവാഗ്. ഹോംഗ്രൗണ്ടിൽ നടന്ന പോരിൽ മൂന്നു വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. സീസണിൽ അവരുടെ തുടർച്ചയായ നാലാമത്തെ തോൽവി കൂടിയാണിത്. പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. ജിടിക്കെതിരേ ക്യാപ്റ്റൻ ശിഖർ ധവാന്റെ അഭാവത്തിൽ ഇംഗ്ലണ്ടിന്റെ യുവ ഓൾറൗണ്ടർ സാം കറെനായിരുന്നു പഞ്ചാബിനെ നയിച്ചത്. പക്ഷെ കളിക്കളത്തിൽ യാതൊരു ഗുണവുമുണ്ടാക്കാൻ സാം കറനായില്ല. ഓപ്പണറായി ബാറ്റിങിനു ഇറങ്ങിയെങ്കിലും 19 ബോളിൽ രണ്ടു ഫോറുൾപ്പെടെ 20 റൺസ് മാത്രമേ നേടാനായുള്ളൂ. പിന്നീട് ബൗളിങിലും അമ്പേ പരാജയപ്പെട്ടു. രണ്ടോവറിൽ 18 റൺസിനു ഒരു വിക്കറ്റുമാണ് കറെൻ വീഴ്ത്തിയത്. ഒന്നിനും കൊള്ളാത്ത താരമെന്നാണ് അദ്ദേഹത്തെ സെവാഗ് രൂക്ഷമായി വിമർശിച്ചത്. ക്രിക്ക്ബസിന്റെ ഷോയിൽ സംസാരിക്കുകയായിരുന്നു വീരു. സാം കറെനെന്ന താരത്തെ ബാറ്റിങ് ഓൾറൗണ്ടറായോ, ബൗളിങ് ഓൾറൗണ്ടറായോ ഞാൻ ടീമിൽ നിർത്തില്ല. കാരണം അൽപ്പം ബാറ്റിങിലും അൽപ്പം ബൗളിങിലും മാത്രം സംഭാവന ചെയ്യുന്ന താരത്തെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒന്നുകിൽ ബാറ്റിങിലൂടെ ടീമിനെ ജയിപ്പിക്കണം, അല്ലെങ്കിൽ ബൗളിങിലൂടെ ജയിപ്പിക്കണം. കറെനെതിരേ സെവാഗ് തുറന്നടിച്ചു. ശിഖർ ധവാനു പരിക്കേറ്റതോടെയാണ് കറെനു പഞ്ചാബ് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. പക്ഷെ ക്യാപ്റ്റൻസിയിലോ, ഓൾറൗണ്ടെറെന്ന നിലയിലോ തിളങ്ങാൻ അദ്ദേഹത്തിനു ഇനിയുമായിട്ടില്ല. മാത്രമല്ല കറെനു കീഴിൽ കളിച്ച മൽസരങ്ങൾ പഞ്ചാബ് പരാജയം ഏറ്റുവാങ്ങി. 2023ലെ ലേലത്തിൽ അന്നത്തെ റെക്കോർഡ് തുകയായ 18.5 കോടി രൂപയ്ക്കാണ് കറെനെ പഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും അദ്ദേഹത്തെ ടീം നിലനിർത്തുകയായിരുന്നു. എന്നാൽ ഫ്രാഞ്ചൈസി തന്നിലർപ്പിച്ച വിശ്വാസം കാക്കാൻ കറെനായിട്ടില്ല. സീസണിൽ കളിച്ച എട്ടു മൽസരങ്ങളിൽ 19.18 ശരാശരിയിൽ 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ബാറ്റിങിലാവട്ടെ 19 ശരാശരിയിൽ നേടിയത് 152 റൺസുമാണ്. നിലവിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ സീസണിനു ശേഷം കറെനെ പഞ്ചാബ് ഒഴിവാക്കാൻ തന്നെയാണ് സാധ്യത.
