കടയിലെ സാരികളൊന്നും ഭാര്യയ്‌ക്ക് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് കടയുടമയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ഉത്തര കന്നഡ ജില്ലയിലാണ് സംഭവം. തന്റെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്ന് പറഞ്ഞാണ് കടയുടമയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം കടയുടമയുടെ പരാതിയിൽ മുഹമ്മദ് എന്ന യുവാവിനെതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
ഉത്തര കന്നഡയിലെ സിരാസി മാർക്കറ്റിൽ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഭാര്യയുമായി ഷോപ്പിങ്ങിന് എത്തിയതാണ് മുഹമ്മദ്. ഇയാളുടെ ആവശ്യപ്രകാരം കടയിൽ സൂക്ഷിച്ചിരുന്ന മികച്ച സാരികൾ കാണിച്ചെങ്കിലും ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല. ഈ കാര്യത്തിന്റെ പേരിൽ മുഹമ്മദ് ആദ്യം കടയിലെ ജീവനക്കാരെ അധിക്ഷേപിച്ചു. അവർ എതിർത്തപ്പോൾ, പ്രതി തന്റെ കൂട്ടാളികളിൽ ഒരാളെ വിളിച്ച് കടയുടമയായ പ്രകാശ് പട്ടേലിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.