രാജസ്ഥാനിലെ അജ്മീറിൽനിന്ന് വെടിയുണ്ടകൾക്കിടയിൽ നിന്നും മോഷ്ടാക്കളെ പിടികൂടിയ അന്വേഷണ സംഘത്തിന് റൂറൽ എസ്.പി. ഡോ. വൈഭവ് സക്സേനയുടെ അനുമോദനം. വെടിവെപ്പ് ഉൾപ്പെടെ അതിജീവിച്ച് സാഹസികമായിട്ടാണ് സംഘം അക്രമികളെ കീഴ്‌പ്പെടുത്തിയത്. അജ്മീറില്‍നിന്ന് സംഘം ഇന്നാണ് തിരിച്ചെത്തിയത്. സംഘത്തിന് ഡി.ജി.പിയുടെ ക്വാഷ് അവാര്‍ഡുള്‍പ്പടെയുള്ള പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്യും. അജ്മീറില്‍ അറസ്റ്റ് ചെയ്ത പ്രതികളെ ഉടന്‍ കേരളത്തിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അവിടത്തെ പോലീസിന്റെ സഹായം വലിയ തോതില്‍ ലഭിച്ചതായും എസ്.പി പറഞ്ഞു. ആലുവയിലെ രണ്ടു വീടുകളില്‍നിന്ന് 38 പവനും പണവും മോഷ്ടിച്ച കേസിലെ ഷെഹജാദ്, ഡാനിഷ് എന്നീ രണ്ടു പ്രതികളെയാണ് പോലീസ് അജ്മീറിലെത്തി പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയുതിര്‍ത്ത പ്രതികളെ സംഘട്ടനത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.
റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഓപ്പറേഷനിൽ പങ്കെടുത്ത അഞ്ചുപേർക്കും ഓപ്പറേഷൻ കോർഡിനേറ്റ് ചെയ്ത ഡിവൈഎസ്പി എ.പ്രസാദ്, എ.എസ്.പി. ട്രെയ്നി അഞ്ജലി ഭാവന ഐ.പി.എസ്., സി.ഐ. എം.എം. മഞ്ജു ദാസ് എന്നിവർക്കും എസ്.പി. അഭിനന്ദനക്കത്ത് നൽകി. വി.എ. അഫ്‌സല്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ശ്രീലാല്‍, മുഹമ്മദ് അമീര്‍, സി.പി.ഒമാരായ കെ.എം മനോജ്, മാഹിന്‍ഷാ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.