കൊച്ചി: വൃക്കയും ഹൃദയവും കരളും മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ സംസ്ഥാനത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ. ഇന്നലെവരെയുള്ള കണക്കുകൾപ്രകാരം സർക്കാറിെൻറ സമ്പൂർണ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യിൽ രജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നത് 3394 പേരാണ്. ഇത് രജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കാണ്. എന്നാൽ, രജിസ്റ്റർ ചെയ്യാത്തവർ അമ്പതിനായിരം പേരെങ്കിലും വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നു. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ പുറപ്പെടുവിച്ച ഉത്തരവുകൾ ഫലം കണ്ടില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്നലെ വരെയുള്ള കണക്കുപ്രകാരം വൃക്കക്കായി 2400 പേരും കരൾ കിട്ടാൻ 899 പേരും ഹൃദയത്തിന് 75 പേരും പാൻക്രിയാസിന് 15 പേരും ശ്വാസകോശത്തിന് 6 പേരും ചെറുകുടലിന്രണ്ടുപേരുമാണ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിയമപ്രശ്നങ്ങളുംമൂലം അവയവദാനം മന്ദഗതിയിലായ ഘട്ടത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇതൊന്നും ഫലംകണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നാല് ഡോക്ടർമാരടങ്ങുന്ന സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ട് ഘട്ടമായി നടത്തുന്ന ഒരുകൂട്ടം പരിശോധനകളുടെ അടിസ്ഥാനത്തിൽ യഥാസമയം മസ്തിഷ്ക മരണം ഉറപ്പാക്കി ബന്ധുക്കളെ അറിയിച്ച് അവയവദാനത്തിന് അവസരമൊരുക്കണം എന്നതായിരുന്നു പ്രധാന നിർദേശം.
എന്നാൽ, സർക്കാർ ആശുപത്രികളിൽ ഇത് കാര്യമായി പാലിക്കാത്തതാണ് അവയവദാനം കുറയാൻ കാരണം. അതേസമയം, സ്വകാര്യ ആശുപത്രികളിൽ ജീവിച്ചിരിക്കുന്നവരിൽനിന്നും മരണാനന്തരവും അവയവദാനം ധാരാളമായി നടക്കുന്നുമുണ്ട്.
മൃതസഞ്ജീവനിയുടെ പ്രവർത്തനം തുടങ്ങി നാളിതുവരെ 1063 പേർക്കാണ് അവയവമാറ്റം നടന്നത്.
വൃക്ക മാറ്റിവെയ്ക്കൽ : 636
കരൾ മാറ്റിവെയ്ക്കൽ : 299
ഹൃദയം മാറ്റിവെയ്ക്കൽ : 77
ശ്വാസകോശം മാറ്റിവെയ്ക്കൽ : 4
പാൻക്രിയാസിസ് മാറ്റിവെയ്ക്കൽ : 17
ചെറുകുടൽ : 5
ശ്വാസനാളം മാറ്റിവെയ്ക്കൽ : 1
കൈ മാറ്റിവെയ്ക്കൽ : 24