മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഭക്ഷണം, യാത്ര, അല്ലെങ്കിൽ വ്യായാമം എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികളെ പിടിച്ചിരുത്താനുള്ള ഒരു മാർഗ്ഗമായി മൊബൈൽ ഫോൺ മാറിയിരിക്കുന്നു. സ്‌ക്രീനുകൾക്ക് മുന്നിൽ, അത് മൊബൈൽ ഫോൺ ആയിക്കോട്ടെ, കമ്പ്യൂട്ടറോ, ടെലിവിഷനോ ആയിക്കോട്ടെ, അമിതമായി സമയം ചെലവഴിക്കുന്ന കുട്ടികളിൽ ‘വെർച്വൽ ഓട്ടിസം’ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ഉയർന്നുവന്നതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണിന്റെ അമിതമായ ഉപയോഗമാണ് കുട്ടികളെ ഈ അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നത്.
വെർച്വൽ ഓട്ടിസം എന്നത് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ പോലെയുള്ള ഒന്നല്ല. എന്നാൽ ഇതിനോട് സാദൃശ്യം പുലർത്തുന്ന ലക്ഷണങ്ങൾ തന്നെയാണ് ഇതിനുള്ളതും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, സ്‌ക്രീനുകളോട് അമിതമായി സമ്പർക്കം പുലർത്തുന്നത് കുട്ടികളുടെ കാഴ്ചയെയും പെരുമാറ്റത്തെയും ആശയവിനിമയത്തെയും, പ്രത്യേകിച്ച് മൂന്ന് വയസ്സിന് താഴെയുള്ളവരിൽ ബാധിക്കുമെന്ന ആശങ്ക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, കോവിഡ് പാൻഡെമിക്കിൻ്റെ തുടക്കത്തോടെ, കുട്ടികളിൽ ഓട്ടിസത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി കാണ്ടെത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ
ന്യൂറോ ഡെവലപ്‌മെൻ്റൽ ഡിസോർഡറായ ഓട്ടിസത്തെ അനുകരിക്കുന്ന,പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുന്ന ഈ കുട്ടികളെ പെട്ടെന്ന് തിരിച്ചറിയാം. കുട്ടികളെ സ്ക്രീനിൽ നിന്ന് മോചിപ്പിക്കുമ്പോൾ പെരുമാറ്റത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കുക എന്നതാണ് പ്രധാനം. കുട്ടികൾ സ്ക്രീനിൽ നിന്ന് മാറി യഥാർത്ഥ ലോകവുമായി കൂടുതൽ ഇടപഴകുമ്പോൾ പോസിറ്റീവ് മാറ്റങ്ങൾ കാണുന്നു. വെർച്വൽ ഓട്ടിസത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ ഹൈപ്പർ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, നോൺ-ഡിജിറ്റൽ പ്ലേയിൽ താൽപ്പര്യക്കുറവ്, സംസാരത്തിലെ കാലതാമസം, മറ്റുള്ളവരുമായി ഇടപഴകാനുള്ള വിമുഖത, ക്ഷോഭം, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്.
ഡിജിറ്റൽ ഇതര ഹോബികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളിലെ വെർച്വൽ ഓട്ടിസം തടയാൻ രക്ഷിതാക്കൾക്ക് കഴിയും. ചില ഫലപ്രദമായ തന്ത്രങ്ങൾ ഇവയാണ്: കുട്ടികൾ ഉറങ്ങുന്നതിനുമുമ്പ് ഉറക്കെ വായിക്കുക, അവരുമായി സംഭാഷണം നടത്തുക, പാചകം പോലെയുള്ള പ്രവർത്തനങ്ങൾ ഒരുമിച്ച് ചെയ്യുക, സ്‌ക്രീനിൽ നിന്ന് മാറി മറ്റ് ഹോബികൾ വളർത്തുക. രോഗലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ, കുട്ടിയെ യഥാർത്ഥ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രൊഫഷണൽ ചികിത്സ ആവശ്യമായി വന്നേക്കാം.
Also read: ‘ഇനി കരിങ്കൊടി കാട്ടിയാൽ സിആർപിഎഫ് ‘ജീവൻ രക്ഷാപ്രവർത്തനം’ നടത്തിക്കോളും’; കെ മുരളീധരൻ