പട്ന: ബിജെപി പിന്തുണയില്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 28-ന് നിതീഷ് കുമാര്‍ നടത്താനിരുന്ന പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ നടക്കുന്നതിനു മുന്നോടിയായി നിലവിൽ നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്.
കര്‍പ്പുരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ നിതീഷ് നടത്തിയ പരാമർശം സഖ്യം വിടുന്നതിന്റെ സൂചനകള്‍ നൽകിയിരുന്നു. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ പുതിയ അഭ്യൂഹങ്ങള്‍ തല ഉയര്‍ത്തിയത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ജെ.ഡി.യു. സംഘടിപ്പിച്ച കര്‍പ്പൂരി ഠാക്കൂര്‍ അനുസ്മരണവേദിയില്‍ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരേ നിതീഷ് രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
ജെഡിയു- ആര്‍ജെഡി ബന്ധം ഉലയുന്നെന്ന സൂചന കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയരുന്നുണ്ട്. തേജസ്വി യാദവിനായി മുഖ്യമന്ത്രിപദം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിതീഷ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് 2022-ലുണ്ടാക്കിയ ധാരണ. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പദവിയൊഴിയാന്‍ നിതീഷ് തയ്യാറല്ലെന്നാണ് സൂചന. ഇതും സഖ്യം വിടുന്ന തീരുമാനത്തിലേക്ക് നിതീഷിനെ എത്തിച്ചെന്നാണ് വിലയിരുത്തല്‍.
Read Also: തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം കത്തുന്നു : വിമർശിച്ച് വി.ഡി സതീശൻ