ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആന്ധ്ര സ്വദേശിയായ പ്രതിയെ തെക്കേ ഇന്ത്യയിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡീപ്പ് ഫേക്ക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നവംബർ 10 നു ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ കേസ് രജിസ്റ്റർ ചെയ്തത്.
കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. സാറാ പട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്. രശ്മികയ്ക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ പ്രചരിച്ചതിനു പിന്നാലെ മറ്റു ചില നടിമാരുടെയും വീഡിയോ സമാന രീതിയിൽ പ്രചരിച്ചിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു.