വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട്, വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത പ്രത്യേക വാർത്താസമ്മേളനത്തിലാണ് നിർണ്ണായക തീരുമാനം അറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നാലെ ഉയർന്നുവന്ന നേതൃത്വ തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമായത്.
എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ മുന്നിൽ നിന്ന് നയിച്ചതിലും എൽഡിഎഫിനെതിരെ ശക്തമായ ജനവികാരം രൂപപ്പെടുത്തിയതിലും സതീശൻ പുലർത്തിയ മികവ് ഹൈക്കമാൻഡ് തീരുമാനത്തിൽ നിർണ്ണായകമായി.
തിരഞ്ഞെടുപ്പ് ഫലം വന്ന് പതിനൊന്നാം ദിവസമാണ് പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ ധാരണയിലെത്താൻ ഹൈക്കമാൻഡിന് സാധിച്ചത്.
എംഎൽഎമാരുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവ്വേയും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുത്താണ് സതീശനെ തേടി മുഖ്യമന്ത്രി പദമെത്തിയത്.
പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷങ്ങൾ ആരംഭിച്ചു.
പുതിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ ഇനി എല്ലാവരും ഉറ്റുനോക്കുന്നത് മന്ത്രിസഭാ രൂപീകരണത്തിലേക്കാണ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
സഖ്യകക്ഷിയായ മുസ്ലിം ലീഗിന് മന്ത്രിസഭയിൽ നിർണ്ണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചനകൾ. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് സാധ്യത.








