‘ഈ മണ്ണില് നിന്നു വേണ്ട’; ഇറാനെതിരെ അമേരിക്ക–ഇസ്രയേൽ നീക്കങ്ങൾക്ക് താവളങ്ങൾ നൽകില്ലെന്ന് സ്പെയിൻ
മാഡ്രിഡ്: ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികൾക്ക് സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് സർക്കാർ വ്യക്തമാക്കി.
തങ്ങളുടെ ഭൂമിയിലെ താവളങ്ങൾ ഇത്തരം നീക്കങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും സ്പെയിനിന്റെ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബാരെസ് അറിയിച്ചു.
റോട്ട നാവിക താവളവും മോറോൺ വ്യോമതാവളവും സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്നും, ഐക്യരാഷ്ട്രസഭാ ചട്ടങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമായ നടപടികൾക്കായി ഇവ വിട്ടുനൽകില്ലെന്നും സർക്കാർ വ്യക്തമാക്കി.
മാനുഷിക ആവശ്യങ്ങൾക്കുള്ള സഹായങ്ങൾ ഒഴികെ സൈനിക പിന്തുണ നൽകില്ലെന്ന് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബ്ലെസ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളെയും സ്പെയിൻ അപലപിച്ചു.
ഇതിനിടെ, സ്പെയിനിലെ താവളങ്ങളിൽ നിന്ന് 15 അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഏഴ് വിമാനങ്ങൾ ജർമ്മനിയിലെ റാംസ്റ്റൈൻ വ്യോമതാവളത്തിൽ ഇറങ്ങിയതായും വിവരമുണ്ട്.
യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ സ്പെയിനാണ് അമേരിക്കൻ നീക്കത്തെ തുറന്നുപറഞ്ഞ് ശക്തമായി എതിർക്കുന്നത്.
ബ്രിട്ടൻ ആദ്യം വിമുഖത കാട്ടിയിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ ഊർജ്ജ വിതരണ ശൃംഖലയെ ലക്ഷ്യമിട്ട ഇറാൻ ആക്രമണങ്ങൾക്ക് പിന്നാലെ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയിരുന്നു.
ഫ്രാൻസും ജർമനിയും ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary
Spain has refused to allow the United States to use its joint military bases for operations targeting Iran, citing sovereignty and international law. While other European nations such as the UK, France, and Germany have shown support for the US, Spain has taken a firm stance against direct involvement.









