ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന വിധത്തിൽ പ്രദർശിപ്പിക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചു.
പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ തുക ഈടാക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്.
അത്യാഹിത സാഹചര്യങ്ങളിൽ എത്തുന്ന രോഗിക്ക് മുൻകൂർ തുക അടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സ നിഷേധിക്കാൻ ആശുപത്രികൾക്ക് അവകാശമില്ല.
അടിയന്തര സാഹചര്യം തരണം ചെയ്യാൻ ആവശ്യമായ പ്രാഥമിക ചികിത്സ നൽകേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണെന്നും സർക്കാർ വ്യക്തമാക്കി.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ യാത്രാസൗകര്യം ഒരുക്കുകയും ചികിത്സാ വിവരങ്ങൾ കൈമാറുകയും വേണം.
രോഗിയെ ഡിസ്ചാർജ് ചെയ്യുന്ന ഉടൻ തന്നെ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
അഡ്മിഷൻ ഡെസ്‌കിലോ റിസപ്ഷൻ സ്ഥലത്തോ പരാതി പരിഹാര ഓഫീസറുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി എന്നിവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം.
ഇതെല്ലാം സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഉൾപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നിർദേശിച്ചു.
ഇനം തിരിച്ച ബിൽ നിർബന്ധം
കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റ് സേവനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഇനം തിരിച്ച ബിൽ രോഗികൾക്ക് നൽകണം.
രജിസ്‌ട്രേഷൻ ഇല്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയില്ല. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാ കേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ, കിടത്തി ചികിത്സയുള്ള സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ എന്നിവയ്ക്കെല്ലാം ഈ നിയമം ബാധകമാണ്.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും പരാതി പരിഹാര ഡെസ്‌ക് നിർബന്ധമാണ്. ലഭിക്കുന്ന പരാതികൾ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണം. ഗുരുതര പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം.
പരാതി നൽകാം
നിയമം ലംഘിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ രോഗികൾക്കും ബന്ധുക്കൾക്കും ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ പരാതി നൽകാം.
കബളിപ്പിക്കൽ, ചതി തുടങ്ങിയ കുറ്റങ്ങൾ ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കാം. ഗുരുതരമായ കേസുകളിൽ ചീഫ് സെക്രട്ടറിയെയോ ഡി.ജി.പിയെയോ നേരിട്ടും പരാതിപ്പെടാം.
പരാതി പരിഹാരത്തിനായി ജില്ലാ/സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹായവും ഉപദേശവും തേടാവുന്നതാണ്.
English Summary
The Kerala government has directed all private hospitals and clinical establishments to clearly display treatment fees and packages for public view. Hospitals must not charge more than displayed rates and cannot deny emergency treatment due to lack of advance payment or documents. Itemized bills, grievance redressal desks, and compliance with the Clinical Establishments Act are mandatory. Patients can file complaints against violations with consumer courts, police, or higher authorities.
kerala-government-directive-private-hospitals-fee-display-emergency-treatment
Kerala health department, private hospitals regulation, hospital fee display, emergency treatment rights, clinical establishments act, patient rights Kerala, healthcare guidelines, Thiruvananthapuram news









