കൂടുതൽ നിയമസഭാ സീറ്റുകൾ തേടി മുസ്ലിം ലീഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ ചർച്ചയിൽ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവരിച്ച മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയമസഭാ സീറ്റുകൾ ആവശ്യപ്പെടാൻ മുസ്ലിം ലീഗ് ഒരുങ്ങുന്നു.
ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും ഇത് മുന്നണി യോഗത്തിൽ സൗഹാർദ്ദപരമായി ഉന്നയിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 15 സീറ്റുകളിൽ വിജയിച്ചിരുന്നു.
ഇതിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മെച്ചപ്പെട്ട പ്രകടനവും കണക്കിലെടുത്താണ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനുള്ള നീക്കം.
മുന്നണി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ ഇതിനകം വ്യക്തമാക്കിയിരുന്നു.
ഇന്ന് കോഴിക്കോട് ചേർന്ന ലീഗ് നേതൃയോഗത്തിന് മുൻപായി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യം വീണ്ടും ആവർത്തിച്ചു.
മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം; ജീത്തു ജോസഫിന്റെ ‘വലതുവശത്തെ കള്ളൻ’ ടീസർ പുറത്ത്
സ്ഥാനാർത്ഥി നിർണയത്തിൽ പുതുമ ആവശ്യപ്പെടുന്നു
ഇന്ന് ചേർന്ന നേതൃയോഗത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ ജയസാധ്യതയ്ക്ക് മുഖ്യപരിഗണന നൽകണം എന്ന ആവശ്യം ഉയർന്നു.
അതോടൊപ്പം യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ചില മണ്ഡലങ്ങളിൽ തുടർച്ചയായ തോൽവി ഒഴിവാക്കാൻ ടേം വ്യവസ്ഥ (ഒരു വ്യക്തി തുടർച്ചയായി മത്സരിക്കുന്നതിൽ നിയന്ത്രണം) മാനദണ്ഡമാക്കണമെന്ന നിർദ്ദേശവും ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവച്ചു.
സീറ്റ് കൈമാറ്റവും പ്രക്ഷോഭങ്ങളും
തുടർച്ചയായി പരാജയം നേരിടുന്ന തിരുവമ്പാടി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ കോൺഗ്രസുമായി സീറ്റ് കൈമാറ്റം നടത്തുന്നതും ചർച്ചകളിലുണ്ടായി.
അതേസമയം, എസ്‌ഐആറിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാനും നേതൃയോഗം തീരുമാനിച്ചു.
ഭവന സന്ദർശനം 10ന്
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തുന്നതിനായി ഈ മാസം 10ന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും മുസ്ലിം ലീഗ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
English Summary:
The Muslim League is preparing to demand more Assembly seats within the UDF, citing its improved performance in the local body elections, while also proposing term limits and stricter criteria in candidate selection.









