കൊച്ചി: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതി.
ചെറിയ ഷാംപൂ സാഷേകളും മറ്റ് പ്ലാസ്റ്റിക് പാക്കുകളും പമ്പയിലും സന്നിധാനത്തും ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാജാ വിജയരാഘവനും കെ. വി. ജയകുമാറും അടങ്ങിയ ബെഞ്ചാണ് ഈ നിർദേശം പുറപ്പെടുവിച്ചത്.
പ്ലാസ്റ്റിക് ഉപയോഗം മലിനീകരണത്തിനും പരിസ്ഥിതിക്കുമുണ്ടാക്കുന്ന ദോഷം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
പ്ലാസ്റ്റിക് സാഷേകൾക്കൊപ്പം രാസ കുങ്കുമത്തിന്റെ വിൽപ്പനക്കും വിലക്ക് ഏർപ്പെടുത്തി. തീർത്ഥാടകരുടെ ആരോഗ്യവും പരിസ്ഥിതിയും പരിഗണിച്ചാണ് നിർദേശം.
നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കോടതി നിർദ്ദേശിച്ചു
ഉത്തരവ് ശക്തമായി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കോടതി കടുത്ത നിർദേശം നൽകി. വരുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനിടെ പരിസ്ഥിതി പ്രശ്നങ്ങൾ ഹൈക്കോടതി ഗൗരവത്തോടെ പരിഗണിച്ചു.
52 ഇടത്താവളങ്ങളുടെ സൗകര്യ റിപ്പോർട്ട് സമർപ്പിക്കണം
52 ഇടത്താവളങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാണോ എന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് ദേവസ്വം ബോർഡ് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തീർത്ഥാടനത്തിനിടെ തീർത്ഥാടകർ കൂടുതലായി ഉപയോഗിക്കുന്ന ഇടത്താവളങ്ങളുടെ ശുചിത്വം, കുടിവെള്ളം, ശൗചാലയങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങി അടിസ്ഥാന ക്രമീകരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
വലിയതോട്ടിലെ മാലിന്യ പ്രശ്നം പരിഹരിച്ചു
ഇതിനിടെ, വലിയതോട്ടിലെ മാലിന്യ പ്രശ്നത്തെക്കുറിച്ചും കോടതി ശ്രദ്ധിച്ചു. ഭക്തർ പേട്ടയാത്രയ്ക്കു മുൻപും ശേഷവും കുളിക്കാനെത്തുന്ന എരുമേലിയിലെ വലിയതോട്ടിൽ മാലിന്യം അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ മാലിന്യം നീക്കം ചെയ്തതായി എരുമേലി ഗ്രാമപഞ്ചായത്ത് കോടതിയെ അറിയിച്ചു.
ശബരിമലയിലേക്കുള്ള തീർത്ഥാടന മാർഗത്തിലെ പ്രധാന ശുചിത്വ കേന്ദ്രങ്ങളിൽ ഒന്നായ വലിയതോട്ടിന്റെ ശുചീകരണം ഭക്തരുടെ ആരോഗ്യസുരക്ഷയ്ക്കും ഹൈക്കോടതി നിർദ്ദേശങ്ങളുടെ ഭാഗമായാണ് കാണുന്നത്.
പരിസ്ഥിതി സൗഹൃദ തീർത്ഥാടനം ലക്ഷ്യം
പരിസ്ഥിതി സൗഹൃദ തീർത്ഥാടനം ഉറപ്പാക്കാൻ സർക്കാർ, ദേവസ്വം ബോർഡ്, പഞ്ചായത്ത് സ്ഥാപനങ്ങൾ എന്നിവർ ഏകോപിതമായി പ്രവർത്തിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
ശബരിമല സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ശുചിത്വവും മാലിന്യ നിയന്ത്രണവും നിർബന്ധമാക്കി തീർത്ഥാടനത്തിന്റെ പ്രതിച്ഛായ കേടാക്കുന്ന പ്ലാസ്റ്റിക് ഉപഭോഗത്തെ കർശനമായി തടയുക എന്നതാണ് കോടതി നിലപാടിന്റെ ഇതിവൃത്തം.
English Summary
Kerala High Court has imposed a complete ban on small plastic shampoo sachets and chemical kumkumam at Sabarimala, citing environmental concerns.









