തനിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ട്രംപ്
ജനീവ: ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിലാണ് ട്രംപിന്റെ അവകാശവാദം.
2020ന് ശേഷം ഇത് ആദ്യമായാണ് ട്രംപ് യുഎന്നില്‍ സംസാരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും തനിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ഏല്ലാവരും പറയുന്നുവെന്നും ട്രംപ് പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തലിന് വേണ്ടി ആഴത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയ്‌ക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. ചൈനയും ഇന്ത്യയുമാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും യുക്രൈനെതിരായ യുദ്ധത്തില്‍ ചൈനയും ഇന്ത്യയും സഹായിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു.
ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെയും ട്രംപ് പ്രസംഗത്തില്‍ പരാമർശിച്ചു. യുഎസിലേക്ക് അനധികൃതമായി വരുന്നവരെ യുഎന്‍ സംരക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
ലോകത്തെ നയിക്കേണ്ടത് അമേരിക്കയാണെന്നും യുഎന്നിന് പ്രസക്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ‘ഐക്യരാഷ്ട്ര സഭയ്ക്ക് പകരം എനിക്ക് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടി വന്നത് വളരെ മോശമാണ് അവസ്ഥയാണ്. ഒരു കാര്യത്തിലും ഐക്യരാഷ്ട്ര സഭ സഹായിച്ചിട്ടില്ല.
എന്താണ് യുഎന്നിന്റെ പ്രസക്തി? ഐക്യരാഷ്ട്ര സഭയ്ക്ക് വലിയ സാധ്യതയുണ്ട്. ശക്തമായ ഒരു കത്തെഴുതുക എന്നതാണ് അവര്‍ ചെയ്യുന്നത്. ആ കത്ത് അവര്‍ പിന്തുടരാറുമില്ല’, ട്രംപ് തന്റെ പ്രസംഗത്തിൽ വിമർശിച്ചു.
പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്
പാരീസ്: മറ്റു രാജ്യങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പ്രഖ്യാപനം ഉണ്ടായത്.
ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ ചൂണ്ടിക്കാട്ടി.
ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും നടന്നത്.
പലസ്തീനും ഇസ്രയേലും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
ഫ്രാൻസിന്റെ നീക്കം കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
കൂടാതെ ബ്രിട്ടൺ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോൺ സംസാരിക്കവേ പ്രശംസിച്ചു.
അതേസമയം പലസ്തീനെ നശിപ്പിക്കുക എന്ന ദൗത്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിൽ തുടരുകയാണ് ഇസ്രയേൽ. ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കി.
എന്നാൽ വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയാൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Summary: US President Donald Trump reiterated his claim that he ended seven wars. He made this statement while addressing the United Nations General Assembly.









