ഇനി നാട്ടിലിറങ്ങി മൊട കാട്ടുന്ന കാട്ടാനകളുടെ കാര്യം പോക്കാ
കണ്ണൂർ: ആറളം ഫാമിലും പുനരധിവാസമേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാദ്ധ്യത സർക്കാർ ആലോചിക്കുന്നു.
ആറളം ഫാമിലും പുനരധിവാസ മേഖലയിലും മനുഷ്യവന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.
ആറളം വന്യജീവി ഡിവിഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.
സംസ്ഥാനത്ത് വ്യാപകമായി ഉയരുന്ന മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
അപകടം നേരിടുന്ന പ്രദേശങ്ങളെ “മനുഷ്യ–വന്യജീവി സൗഹൃദ മേഖല”കളാക്കുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായി പല മേഖലകളിലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
ആറളം ഫാം പ്രദേശത്ത് ഇതിനകം 76.5 കിലോമീറ്റർ നീളത്തിൽ വിവിധതരം പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇനി ശേഷിക്കുന്ന ഭാഗങ്ങളും സംരക്ഷണം ഉറപ്പാക്കുകയാണെങ്കിൽ പ്രദേശം പൂർണ്ണമായും സുരക്ഷിതമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിഷൻ ഫെൻസിംഗ് പദ്ധതികൾ
നബാർഡ് ട്രാഞ്ച്–28 ല്‍ ഉൾപ്പെടുത്തി കൊട്ടിയൂർ റേഞ്ചിലെ മണത്തണ, കീഴ്പ്പള്ളി സെക്ഷനുകളിൽ 6.3 കിലോമീറ്റർ നീളമുള്ള തൂക്കുവേലി (hanging fence) നിർമ്മിച്ചിട്ടുണ്ടെന്നും, അതിന്റെ ഉദ്ഘാടനം മന്ത്രി വളയംചാലിൽ നിർവഹിച്ചു.
മിഷൻ ഫെൻസിംഗ് പദ്ധതിയുടെ ഭാഗമായി ഇത്തരം സംരക്ഷണ വേലികൾ കൂടുതൽ മേഖലകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വനം ജീവനക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ
കാട്ടാന ആക്രമണം ഉൾപ്പെടെയുള്ള മനുഷ്യ–വന്യജീവി സംഘർഷ സാഹചര്യങ്ങൾ നേരിടാൻ വനം വകുപ്പിലെ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണവം, തളിപ്പറമ്പ് റെയ്ഞ്ചുകളിൽ പുതിയ ബാരക്കുകൾ നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു.
സന്നദ്ധ പ്രതികരണ സേന
ആറളം, കൊട്ടിയൂർ, കേളകം, അയ്യൻകുന്ന്, മുഴക്കുന്ന്, കണിച്ചാർ, പയ്യാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ മനുഷ്യ–വന്യജീവി സംഘർഷം രൂക്ഷമായതിനാൽ അവിടങ്ങളിൽ സന്നദ്ധ പ്രാഥമിക പ്രതികരണ (PRT) സേന രൂപീകരിച്ചിരുന്നു. ഇവർക്കായി രണ്ട് ദിവസത്തെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ച് വിജയകരമായി പൂർത്തിയാക്കി.
ആറളം പുനരധിവാസ മേഖലയിലെ ജനങ്ങളെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ അടുത്ത് പങ്കാളികളാക്കാൻ ആറളം വന്യജീവി ഡിവിഷൻ ആരംഭിച്ച സഞ്ചരിക്കുന്ന വായനശാലയ്ക്കും മന്ത്രി ഫ്ളാഗ് ഓഫ് നൽകി.
വളയംചാലിൽ നടന്ന ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ്, അഡ്വ. സാജു സേവ്യർ, സി.ടി. അനീഷ്,
റോയ് നമ്പുടാകം, ആന്റണി സെബാസ്റ്റ്യൻ, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ എന്നിവരും ആറളം പഞ്ചായത്ത് അംഗങ്ങളായ ഇ.സി. രാജു, മിനി ദിനേശൻ എന്നിവരും പങ്കെടുത്തു.
കൂടാതെ കണ്ണൂർ ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.പി. രവീന്ദ്രനാഥൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആറളം ഫാം പ്രദേശത്ത് തുടരുന്ന മനുഷ്യ–വന്യജീവി സംഘർഷത്തിന് സ്ഥിരപരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പുതിയ നടപടികൾ, പ്രദേശവാസികൾക്ക് ആശ്വാസമായി മാറും.
കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള തീരുമാനം അന്തിമമായി വരുത്തുകയാണെങ്കിൽ, അത് സംസ്ഥാനത്തെ വന്യജീവി മാനേജ്മെന്റിൽ വലിയൊരു മാറ്റമുണ്ടാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു
English Summary :
Kerala govt considers capturing wild elephants causing conflict in Aralam farm and rehabilitation area. Minister inaugurates multiple projects in Kannur to mitigate human-wildlife conflict.









