ഒരു കഷ്ണം ‘ചക്ക’ കൊടുത്ത പണി
കോട്ടയം: ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പണി കൊടുത്ത് ബ്രെത്ത് അനലൈസര്‍. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു വേറിട്ടൊരു സംഭവം നടന്നത്.
കൊട്ടാരക്കര സ്വദേശിയായ ഡ്രൈവറുടെ വീട്ടിൽ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചിരുന്നു. ഇദ്ദേഹം മറ്റു ജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതി കുറച്ചു ചക്കപ്പഴം പൊതിഞ്ഞെടുത്തു.
ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാർ ഈ ചക്ക കഴിക്കുകയും ചെയ്തു. എന്നാൽ രാവിലെ സ്ഥിരമായുള്ള ബ്രെത്ത് അനലൈസര്‍ സമയത്താണ് പണി പാളിയെന്ന് മനസിലായത്.
ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ഊതിയപ്പോൾ ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. എന്നാൽ താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ജീവനക്കാര്‍ പറഞ്ഞു.
ഒടുവില്‍ ഊതിക്കാന്‍ നിയോഗിച്ച ആള്‍ തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം കാണിച്ചു. പിന്നാലെ ചക്കച്ചുള കഴിച്ചു കഴിഞ്ഞ് ഊതിയപ്പോള്‍ അദ്ദേഹവും മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍ ചൂണ്ടിക്കാട്ടി.
തുടർന്ന് ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്ക തന്നെയെന്ന് അധികതരും ഉറപ്പിച്ചു. ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യൂ.
നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.
എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം: ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മദ്യപിച്ചെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ്.മനോജിനെതിരെയാണ് നടപടി. മെയ് രണ്ടിനാണ് സംഭവം.
യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താനുള്ള ചുമതല മനോജിനായിരുന്നു. എന്നാൽ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയ സമയത്ത് പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു.
മനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍ നിന്ന് ആരുമറിയാതെ പുറത്തുപോയി.
തുടർന്ന് സംഭവം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
Summary: In a surprising incident at the Pandalam KSRTC stand, breath analyzers flagged drivers who had eaten ripe jackfruit, mistaking it for alcohol consumption. The confusion occurred on Friday morning during routine checks.