1.90 കോടി രൂപ തട്ടി; നിവിൻ പോളിക്കെതിരെ കേസ്
കോട്ടയം: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് ആണ് പരാതി നൽകിയത്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് പരാതിയിൽ പറയുന്നത്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഞ്ചന നടത്തിയത് ആക്ഷൻ ‘ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിലാണെന്ന് പരാതിയിൽ പറയുന്നു. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി. പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമായെന്നാണ് പരാതി.
വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആണ് നിർദേശം. മരട് പൊലീസാണ് നോട്ടീസ് നൽകിയത്. സൗബിൻ ഷാഹിറിന് പുറമേ സഹനിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിർമാതാക്കളുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ കേസെടുത്തത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നായിരുന്നു സിറാജ് വലിയതറ പരാതിയിൽ ആരോപിച്ചത്.
കേസിൽ വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യമായി നൽകാതിരിക്കുകയും ഇതുമൂലം ഷെഡ്യൂളുകൾ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ നേടിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്.
മുൻപ് നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്തത്. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിർദേശം നൽകിയത്. അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കൾക്കെതിരെ ഹർജി നൽകിയത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി.
ENGLISH SUMMARY:
Actor Nivin Pauly and director Abrid Shine have been booked in a cheating case. The complaint was filed by P.S. Shamnas, a co-producer of the film Mahaveeryar and a native of Thalayolaparambu. He alleged that ₹1.90 crore was fraudulently taken from him.