‘ജെഎസ്‌കെ’ സിനിമ കാണാൻ ഹൈക്കോടതി
കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട ‘ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമ കാണാനൊരുങ്ങി കേരള ഹൈക്കോടതി. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണാമെന്നാണ് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.
സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന സെൻസർ ബോർഡ് തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമാതാക്കള്‍ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.
പാലാരിവട്ടത്തെ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോടതിക്ക് സിനിമ കാണാൻ സൗകര്യമൊരുക്കുമെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചു.
സെൻസർ ബോർഡ് തീരുമാനം ചോദ്യം ചെയ്ത് നൽകിയ ഹർജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിർമാതാക്കൾ ഹൈക്കോടതിയിൽ മറ്റൊരു ഹർജി കൂടി നൽകിയിരുന്നു.
ഇന്ന് കേസ് പരിഗണിച്ച സമയത്ത് രണ്ടാമത്തെ ഹർജിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇന്നലെ വൈകിട്ട് മാത്രമാണ് ഹർജിയുടെ പകർപ്പ് ലഭിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ പറഞ്ഞു.
എന്തു സാഹചര്യത്തിലാണ് സിനിമയ്ക്ക് അനുമതി നിഷേധിക്കുന്നതെന്ന് വ്യക്തമായി അറിയിക്കണമെന്ന് സെൻസർ ബോർഡിനോട് കോടതി നിർദേശിച്ചിരുന്ന കാര്യവും അഭിഭാഷകൻ ഓർമിപ്പിച്ചു.
തുടർന്നാണു സിനിമ കാണാമെന്നു കോടതി വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഹർജിക്കാരോട് കോടതി നിർദേശിച്ചു.
കോടതിയും ഹർജിക്കാരും സിനിമ കാണുന്ന സാഹചര്യത്തിൽ എതിർകക്ഷിയായ തനിക്ക് സെൻസർ ബോർഡിന്റെ മുംബൈ ഓഫിസിൽ ചിത്രം കാണാൻ സൗകര്യമുണ്ടാകുമോ എന്ന് അഭിനവ് ചന്ദ്രചൂഡ‍് ചോദിച്ചു.
ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.
ജാനകി എന്ന പേരിൽ എന്താണ് കുഴപ്പമെന്ന് സെൻസർ ബോർഡ് മറുപടി നൽകണം. സിനിമയ്‌ക്ക് എന്ത് പേരിടണമെന്ന് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ എന്നും ഹൈക്കോടതി ചോദിച്ചു.
സെൻസർബോർഡും റിവൈസിംഗ് കമ്മിറ്റിയും ജെഎസ്‌കെയ്‌ക്ക് അനുമതി നിഷേധിച്ച കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തേ പരിഗണിച്ചിരുന്നു.
നേരത്തെയും കേസ് പരിഗണിച്ചപ്പോൾ ഇത്തരത്തിൽ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്.
സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.
മാർഗനിർദേശങ്ങൾക്ക് വിരുദ്ധവും മതത്തെ ബാധിക്കുന്നതുമാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നായിരുന്നു കോടതിയിൽ സെൻസർ ബോർഡിന്റെ വിശദീകരണം. ജാനകിയെന്ന പേര് മാറ്റാൻ നിർമാതാക്കൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.
പ്രായപൂർത്തിയായവർക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. പതിനാറ് വയസിന് താഴെയുള്ള കുട്ടികൾക്ക് ചിത്രം കാണുന്നതിന് വിലക്കുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു.
Summary: Kerala High Court is set to watch the film ‘JSK – Janaki vs State of Kerala’ after its censor certificate was denied. Justice N. Nagaresh announced that the screening will take place on Saturday at 10 AM.