നിലമ്പൂർ വിധിയെഴുതുന്നു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക.
രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. മണ്ഡലത്തിൽ നേരിയ മഴയുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
അതിനിടെ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതുമൂലം ചില വോട്ടർമാർ മടങ്ങിപ്പോയി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.
മുൻ എംഎൽഎ പി.ജെ. ഫ്രാൻസിസ് അന്തരിച്ചു
വിധിയെഴുതുന്നത് 2,32,381 വോട്ടർമാർ
263 പോളിങ് ബൂത്തിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൻ്റെ വിധിയെഴുതുന്നത്. വോട്ടർമാരിൽ 1,13,613 പുരുഷന്മാരും 1,18,760 വനിതകളും എട്ട് ട്രാൻസ് ജെൻഡർമാരുമാണ് ഉള്ളത്.
ഇവരിൽ 7787 പേർ പുതിയ വോട്ടർമാരാണ്. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന, വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
7 മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിനുള്ള മൂന്ന് ബൂത്തുകൾ ഉൾപ്പെടെ 14 ക്രിട്ടിക്കൽ ബൂത്തുകളിൽ വൻ സുരക്ഷാ സംവിദാനം ആണ് ഒരുക്കിയിട്ടുള്ളത്.
എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. ജൂൺ 23നാണ് വോട്ടെണ്ണൽ.
പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. തുടർന്ന് മെയ് 25നായിരുന്നു നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
വാക്സിനെടുത്തിട്ടും ഫലമില്ല; കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ
മെയ് 26നായിരുന്നു തിരഞ്ഞെടുപ്പ് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത്. ജൂൺ രണ്ടിനായിരുന്നു സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി.
നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5നായിരുന്നു.
ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ മത്സരരംഗത്ത് ഇറക്കിയതോടെയാണ് നിലമ്പൂരിൽ മത്സരം ചൂടുപിടിച്ചത്.
ആദ്യഘട്ടത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന മുൻ എംഎൽഎ പി വി അൻവർ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മത്സരിക്കാൻ ഇറങ്ങിയതോടെ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ കടുത്തു.
നിലമ്പൂരിൽ മത്സരിച്ചേക്കില്ലെന്ന ആദ്യഘട്ടത്തിൽ സൂചന നൽകിയ ബിജെപി കൂടി മത്സരരംഗത്തേയ്ക്ക് വന്നതോടെ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.
ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്ന പി വി അൻവറിന്റെ സമ്മർദ്ദത്തെ അവഗണിച്ചായിരുന്നു യുഡിഎഫ് ആര്യാടൻ ഷൗക്കത്തിനെ മത്സര രംഗത്തേക്ക് ഇറക്കിയത്.
ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ്ജിനെ ബിജെപിയും രംഗത്തിറക്കി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 10 പേരാണ് മത്സരരംഗത്തുള്ളത്.
14 പേരായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി വി അൻവറിൻ്റെ അപരനുൾപ്പടെയുള്ള നാല് പേർ പത്രിക പിൻവലിച്ചിരുന്നു.
നിലമ്പൂരിന് പുറമെ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദാർ എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Summary : Polling for the Nilambur by-election has begun, with mock polls conducted at various booths by 6 AM. Voting will take place from 7 AM to 6 PM.