ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഏർപ്പെടുത്തുന്ന ചുങ്കം 50 ശതമാനം ഉയർത്തുമെന്ന പ്രഖ്യാപനവുമായി ട്രംപ്. പെൻസിൽവാനിയയിൽ നടന്ന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഉള്ള ഉരുക്കിന്റെ തീരുവ 25 ശതമാനമാണ് അത് 50 ശതമാനമായി ഉയർത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസ്. സ്റ്റീലിന്റെ ഇർവിൻ വർക്‌സിൽ നടന്ന റാലിയിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
ഇതോടെ ഇരുമ്പ് , ഉരുക്ക് ഉത്പന്നങ്ങളുടെ വില അമേരിക്കയിൽ കുതിച്ചുയരുമെന്ന് മാത്രമല്ല അമേരിക്കയിലെക്ക് ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കും. വാഹന വിപണിയെയും അനുബന്ധ വസ്തുക്കളുടെയും വില ട്രംപിന്റെ നയം മൂലം കുതിച്ചുയരുമെന്ന് കരുതുന്നു.
ഇന്ത്യയിൽ നിന്നും 4.56 ബില്യൺ ഡോളറിന്റെ സ്റ്റീൽ കയറ്റുമതിയാണ് അമേരിക്കയിലെക്കുള്ളത്. താരിഫ് വർധിക്കുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യു.എസ്. വിപണിയിൽ വില കുതിച്ചുയരും.
ഇതോടെ മറ്റ് ഉത്പന്നങ്ങളുമായി മത്സരിക്കാൻ കഴിയാതെ വരികയും ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പുതിയ താരിഫുകൾ മൂലം യു.എസ്.ൽ സ്റ്റീൽ വില ടണ്ണിന് 1180 ഡോളറിൽ അധികം ഉയർത്തും. ഇത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും.