കണ്ണൂർ: പാക്കിസ്ഥാൻ ചാരവൃത്തി നടത്തിയ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്‍റെ വീഡിയോ ജ്യോതി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് വിലയിരുത്തൽ.
കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ ജ്യോതി സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനു പിന്നാലെ കേരള പൊലീസും ജ്യോതിയുടെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.
അതിനിടെ ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായി വിവരം. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
പി എം കിസാൻ പദ്ധതിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നഷ്ടമായത് 14 ലക്ഷത്തോളം രൂപ
തിരുവനന്തപുരം: പിഎം കിസാൻ സാമ്പത്തിക സഹായത്തിന്റെ മറവിൽ കർഷകരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി പതിനഞ്ചോളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
വിവിധ കേസുകളിലായി 14 ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ‘പിഎം കിസാൻ’ യോജനയെക്കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ആപ്ലിക്കേഷൻ ഫയലും വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ആപ്ലിക്കേഷൻ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകുകയും തുടർന്ന് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയും ചെയ്യുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകൾക്കു പിന്നിലെന്ന് സൈബർസെൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഉടനടി പരാതിപ്പെട്ടതിനെത്തുടർന്ന് ചില കേസുകളിൽ ബാങ്കുകളുമായി ബന്ധപ്പെട്ട് പണം കൈമാറ്റം തടയാൻ സൈബർ പോലീസിനു കഴിഞ്ഞു.
ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യരുതെന്ന് സൈബർ പോലീസ് മുന്നറിയിപ്പു നൽകി.
ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുകയോ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ 1930 എന്ന നമ്പറിൽ ബന്ധപ്പെടാം. https://cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും വിവരമറിയിക്കാം.