തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ട്രാക്കിൽ മരം വീണത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്.
സംഭവത്തെ തുടർന്ന് റെയിൽവേ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ആരംഭിച്ചു. ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. അതെസമയം ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് റെയിൽവേ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും ട്രാക്കിലേക്ക് പൊട്ടി വീണിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
ആലപ്പുഴ– ചെന്നൈ എക്സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ–കണ്ണൂർ എക്സ്പ്രസ് തുറവൂർ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ എറണാകുളം സൗത്ത് സ്റ്റേഷനിലും നിർത്തിയിട്ടു. തകഴിയിൽ ഉച്ചയ്ക്ക് ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
കൊച്ചി കപ്പലപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും സൗജന്യറേഷനും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിലെ ചരക്കു കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് 1,000 രൂപയും ആറു കിലോഗ്രാം അരിവീതവും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 100ഓളം കണ്ടെയ്നറുകൾ കടലിൽ വീണതായാണ് നിഗമനം. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണം ശൂന്യമായിരുന്നു. 54 കണ്ടെയ്നറുകൾ തീരത്തടിഞ്ഞു.
തീരത്തെ പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വളണ്ടിയർമാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളിൽ വിനിയോഗിച്ചു. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കപ്പലിന്റെ സ്ഥലം മനസ്സിലാക്കിയാൽ കൂടുതൽ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. കടലിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ ലഭിച്ചാൽ അത് ബോട്ടിൽ കയറ്റരുത് എന്നും അധികൃതരെ അറിയിക്കണം എന്നും മുഖ്യമന്ത്രി നിർദേശം നൽകി. കണ്ടെത്തുന്ന എല്ലാ സാധനങ്ങളും കസ്റ്റംസിന് കൈമാറും എന്നും അദ്ദേഹം അറിയിച്ചു.









