തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ ആഴ്ച 335 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകളുടെ എണ്ണം 430ൽ എത്തി.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകൾ ഉള്ളത്. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്.
ഹൃദ്രോഗത്തിനുള്ള ചികിത്സ തേടിയവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. കൊല്ലം തലവൂർ സ്വദേശിയായ 59കാരനെ ശ്വസന പ്രശ്നങ്ങൾ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു
തിരുവനന്തപുരം വഴയില സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണു; അപകടം കുട്ടികളുടെ നൃത്ത പരിപാടിക്കിടെ
കൊച്ചി: കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണ് അപകടം. കൊച്ചി ഗിരിനഗറിലാണ് സംഭവം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്ന സമയത്താണ് സീലിങ് തകർന്നു വീണത്.
അപകടത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. സീലിങ് തകർന്ന് ഇതിന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.
കുട്ടികളുടെ തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്മെന്റ്സിലെ ഷിജോയുടെ മകൾ ദക്ഷ (12), അമ്മ ചിത്ര, പുത്തൻകുരിശ് സ്വദേശി സുനിൽകുമാറിന്റെ മകൾ അമൃത (17) എന്നിവരെ കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.