സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ തീവ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം മെയ് 30 വരെ പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. മെയ് 30 വരെ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമ വേളയായിരിക്കും.
രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടു ത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചു.
സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം മേല്‍ പറഞ്ഞ രീതിയില്‍ ക്രമീകരിച്ച് നൽകണം.
ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും, നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ലേബർ ഓഫീസുകളിൽ വിവരം അറിയിക്കാവുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ കെ. ആർ. സ്മിത അറിയിച്ചു.