ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ ശ്രീനഗറിൽ സ്ഫോടന ശബ്ദം കേട്ടെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സംഭവത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
വെടിനിർത്തലിന് എന്ത് സംഭവിച്ചുവെന്ന് ഉമർ അബ്ദുല്ല ചോദിച്ചു. ഇരു രാജ്യങ്ങളും തിങ്കളാഴ്ച വീണ്ടും ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനഗറിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ഇന്ന് വൈകുന്നേരമായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയായത്. വൈകുന്നേരം അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു.
ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജമ്മുകശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലെ ബാർമർ നഗരത്തിലും ജയ്സാൽമീറിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചു. പഞ്ചാബിലെ ഫിറോസ്പൂരിലും പത്താൻകോട്ടിലും സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.









