ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ആക്രമണത്തിൽ 12 വിനോദസഞ്ചാരികൾക്കു പരുക്കേറ്റു. പഹൽഗാമിലെ ബൈസരൻ മേഖലയിൽ ട്രക്കിങ്ങിനു പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
മേഖലയിലേക്ക് കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി: സന്ദേശം ലഭിച്ചത് ‘മദ്രാസ് ടൈഗേഴ്‌സ്’ എന്ന പേരിൽ
ഹൈക്കോടതിയില്‍ ഭീതി പരത്തി ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം. ഇന്ന് ഉച്ചയോടെയാണ് ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശമെത്തിയത്. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഹൈക്കോടതി ചേരുന്ന ദിവസമായ ഇന്ന് തന്നെ ഇമെയിൽ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്. കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്.
ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി. ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകി.
ഇമെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും നൽകിയിട്ടുണ്ട്.
സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.