റിപ്പോർട്ടർ ടിവിക്കും ഡോ. അരുൺകുമാറിനുമെതിരെ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. മുട്ടിൽ മരം മുറിക്കേസ് വിശദമാക്കുന്ന അരുൺ കുമാറിന്റെ 24 ന്യൂസ് ചാനലിലെ പഴയ വീഡിയോ പങ്കുവെച്ചാണ് ബൽറാമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
സംസ്ഥാനത്ത് അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലിൽ നടന്നതെന്നും അതിലെ പ്രതികൾ വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ആണെന്നും അരുൺ കുമാർ പറയുന്ന വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.
എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥയെന്നും വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ ഇപ്പോ എന്ത് ചെയ്യുന്നുവെന്നും ബൽറാം പോസ്റ്റിൽ ചോദിക്കുന്നുണ്ട്.
മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകർ ഇപ്പോൾ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ എന്നും ബൽറാം സോഷ്യൽ മീഡിയയിൽ ചോദിക്കുന്നുണ്ട്.
വിടി ബൽറാമിന്റെ പോസ്റ്റ്
റിപ്പോർട്ടർ ടി വിയുടേതല്ല, വേറൊരു ചാനലിന്റേതാണ്. അതുകൊണ്ട് തന്നെ വ്യാജവാർത്തയാവാനുള്ള സാധ്യത താരതമ്യേന കുറവാണ്.
ഈ വിഡിയോ ഞാനായിട്ട് എഡിറ്റ് ചെയ്തിട്ടില്ല, ദീർഘമായ ഒരു റിപ്പോർട്ടിന്റെ അവസാനത്തെ ഒരു മിനിറ്റ് ആണിത്. ബാക്കി വേണമെങ്കിൽ കമന്റിൽ ഇടാം.
അതുകൊണ്ടുതന്നെ ദയവായി കേസ് കൊടുക്കരുത്.
മൂക്കിൽ വലിക്കരുത്.
തൂക്കിക്കൊല്ലരുത്.
പക്ഷേ ഇതിൽ പ്രമുഖ മാ.ധ്യമ പ്ര.വർത്തകനായ ഡോ. അരുൺകുമാർ അധികാരികമായി പറയുന്നത് “കേരളത്തിൽ അടുത്തിടെ കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് മുട്ടിലിൽ നടന്നത്” എന്നാണ്. അതിലെ പ്രതികൾ “വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ” ആണെന്നും ഡോ. അരുൺകുമാർ തന്നെ ആവർത്തിച്ച് പറയുന്നു. അദ്ദേഹം പറഞ്ഞാൽ പിന്നെ അത് സത്യമായിരിക്കും. സംശയമില്ല.
ഇനി അക്കാദമിക് പർപ്പസിലുള്ള ചില സംശയങ്ങൾ:
എന്തായി ഈ മരംമുറി കേസിന്റെ അവസ്ഥ?
“വനംകൊള്ളക്കാരായ കാട്ടുകള്ളന്മാർ” ഇപ്പോ എന്ത് ചെയ്യുന്നു?
മരംമുറിക്കേസിനേക്കുറിച്ച് അന്ന് വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്തിരുന്ന മാ.ധ്യമ പ്ര.വർത്തകർ ഇപ്പോൾ ആ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടോ അതോ ആ കാട്ടുകള്ളന്മാരെ ഫോളോ ചെയ്യുകയാണോ?
റിപ്പോർട്ടർ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ യൂത്ത് കോൺഗ്രസിനെ ‘ഊത്ത്’ കോൺഗ്രസെന്ന് വിളിച്ച് അപമാനിച്ചു സംഭവത്തിലാണ് അരുണ്കുമാറിനും റിപ്പോർട്ടർ ടിവിക്കുമെതിരെ യൂത്ത് കോൺഗ്രസ് പോർമുഖം തുറന്നിരിക്കുന്നത്. റിപ്പോർട്ടർ ചാനലിലെ രാഷ്ട്രീയ പക്ഷപാതിത്വം കാരണം കോൺഗ്രസ് പാർട്ടി തന്നെ ആ ചാനലുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ കോർപറേറ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി. ചാനലിന്റെ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം മീറ്റ് ദ എഡിറ്റേഴ്സിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് യൂത്ത് കോൺഗ്രസ് സംഘടനയെ അപകീർത്തിപ്പെടുത്തും വിധം പറഞ്ഞതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ടെന്നു തെറ്റിദ്ധാരണയുണ്ടാകും വിധം വീഡിയോ എഡിറ്റ് ചെയ്ത ശേഷം പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതാണന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.