ബെംഗളൂരു: ഒരുകോടി രൂപയിലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കൻ ബെംഗളൂരുവിലെ ഗോഡൗണിൽ നിന്നാണ് മുടി മോഷണം പോയത്. ലക്ഷ്മിപുര നിവാസി യെല്ലപ്പയാണ് (25) അറസ്റ്റിലായത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഗോഡൗണിലാണ് മോഷണം നടന്നത്.
വിദേശത്തേക്ക് മുടി കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണിൽ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളും ചേർന്ന് മോഷണം നടത്തുകയായിരുന്നു.
28-ന് രാത്രിയിൽ പ്രതികൾ ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്. ഹൈദരാബാദിലുള്ള ഏജന്റുമാർക്ക് മോഷ്ടിച്ച മുടി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.









