തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത പൊലീസ് മേധാവിയാവാൻ പരിഗണിക്കേണ്ട ആറ് ഉദ്യോഗസ്ഥരുടെ പട്ടിക ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് കൈമാറി.
മുപ്പത് വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. മുഖ്യമന്ത്രി അംഗീകരിച്ച് പട്ടിക അടുത്തയാഴ്ച കേന്ദ്രത്തിലേക്കയയ്ക്കും. നിലവിലെ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കും.
മേയ് അവസാന വാരത്തോടെ യു.പി.എസ്.സി ചെയർമാന്റെ നേതൃത്വത്തിലുള്ള സമിതി യോഗം ചേർന്ന് മൂന്നുപേരുടെ അന്തിമ പട്ടികയുണ്ടാക്കി സംസ്ഥാനത്തിന് കൈമാറും.
ഈ മൂന്നു പേരിൽ ഒരാളെ സംസ്ഥാന സർക്കാരിന് പൊലീസ് മേധാവിയാക്കാം. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആറംഗപട്ടിക നൽകുന്നത്.
ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും ഇതുവരെയുള്ള പ്രവർത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യു.പി.എസ്.സി മൂന്നംഗ പട്ടിക തയ്യാറാക്കുക.
ആറംഗ പട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്.പി.ജി), റവാഡ ചന്ദ്രശേഖർ (ഐ.ബി) എന്നിവർ നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. പൊലീസ് മേധാവിയാക്കിയാൽ സംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന് ഇവർ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതിനാലാണ് അവരെയും പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആറംഗ പട്ടികയിലുള്ള ഉദ്യോഗസ്ഥരും സർവീസ് കാലാവധിയും
നിതിൻ അഗർവാൾ……………………………..2026ജൂലായ്
റവാഡ ചന്ദ്രശേഖർ……………………………..2026ജൂലായ്
യോഗേഷ് ഗുപ്ത…………………………………….2030ഏപ്രിൽ
മനോജ് എബ്രഹാം………………………………2031ജൂൺ
സുരേഷ് രാജ് പുരോഹിത്……………………2027ഏപ്രിൽ
എം.ആർ.അജിത്കുമാർ……………………….2028ജനുവരി