ഇംഗ്‌ളണ്ടിൽ ഒട്ടേറെ സ്ത്രീകൾ പ്രത്യുത്പാദന പ്രശ്‌നം നേരിടുന്നതായി സർവേ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് നടടത്തിയ ഏറ്റവും വലിയ സർവേ പ്രകാരം നാലിൽ ഒരു സ്ത്രീയ്ക്ക് പ്രത്യുത്പാദന ശേഷിക്കുറവുണ്ടെന്ന് കണ്ടെത്തി.
60,000 സ്ത്രീകളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമൂഹിക പരിപാലന വകുപ്പിന്റെ സഹായത്തോടെ ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്.
പഠനത്തിന് വിധേയരായവരിൽ 28 ശതമാനം സ്ത്രീകൾക്കും പെൽവിക് ഓർഗൺ പ്രൊലാപ്‌സ്, എൻഡോ മെട്രിയോസിസ്, പോളി സിസ്റ്റിക് ഓവറി സിൻഡ്രോം. ഗർഭാശയ ഫൈബ്രോയ്ഡുകൾ, അണ്ഡാശയ അർബുദം തുടങ്ങിയവ റിപ്പോർട്ട് ചെയ്തു.
30 ശതമാനം സ്ത്രീകൾക്കും കഠിനമായ ആർത്തവ വേദന അനുഭവപ്പെട്ടു. കറുത്ത വർഗക്കാരിൽ 38 ശതമാനം ആളുകൾക്ക് പ്രത്യുത്പാദന പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാൻ കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരി മരിച്ചു: ആശുപത്രിക്കെതിരെ ബന്ധുക്കൾ
കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസ്സുകാരി മരിച്ചു. ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തിൽ അജിത്തിന്റെയും ശരണ്യയുടെയും മകൾ ആദി ലക്ഷ്മി (9) ആണ് മരിച്ചത്.ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആദി ലക്ഷ്മി.
ശനിയാഴ്ച രാവിലെയാണ് സംഭവം. പനിയും വയറു വേദനയുമായി വ്യാഴാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ കുത്തിവയ്പ് എടുത്തതിന് പിന്നാലെ കുട്ടി ഉറക്കത്തിലായി. ഇതോടെ ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടർ പരിശോധിച്ചു. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇതോടെ രോഷാകുലരായ ബന്ധുക്കൾ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനൽ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.









