കണ്ണൂർ: കണ്ണൂരിൽ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ.
ഉടൻതന്നെ കട തുറന്ന് പക്ഷിയെ മോചിപ്പിക്കാൻ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെ അധികൃതർ സ്ഥലത്തെത്തി. പിന്നീട് കട തുറന്ന് കുരുവിയെ തുറന്നു വിടുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കുരുവി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് ആറ് മാസം മുമ്പ് പൂട്ടി സീൽ ചെയ്ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിലാണ് കുരുവി രണ്ട് ദിവസമായി കുടുങ്ങി കിടന്നത്.
ചൊവ്വാഴ്ച വൈകീട്ട് കടയുടെ മുൻവശത്തെ ചില്ലുകൂടിന് മുകളിലെ ചെറിയ വിടവിലൂടെ അകത്തുകയറിപ്പോയതാണ് അങ്ങാടിക്കുരുവി. ചില്ലുകൂടിനും ഇരുമ്പ് ഷട്ടറിനുമിടയിൽ കുടുങ്ങിപോയത്. ആവുന്നത്ര ശ്രമിച്ചിട്ടും തിരിച്ചുപറക്കാൻ കഴിഞ്ഞില്ല.
നാട്ടുകാരാണ് ഈ വിവരം അറിഞ്ഞ് ആദ്യം ഫയർ ഫോഴ്‌സിനെ അറിയിച്ചത്. കേസിൽപ്പെട്ട കട മുറി പൂട്ടുതുറന്ന് രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായിരുന്നു ഫയർ ഫോഴ്സും. തുടർന്നാണ് ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ടത്.
നിലവിൽ വംശനാശ ഭീഷണി ഇല്ലെങ്കിലും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അങ്ങാടി കുരുവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിരന്തരം മാറി കൊണ്ടിരിക്കുന്ന നഗര പ്രദേശങ്ങൾ ഇവയ്ക്ക് ജീവിക്കാനുള്ള ചുറ്റുപാടുകൾ ഇല്ലാതാക്കുന്നതാണ് ഇതിന് പ്രധാന കാരണം. പുതിയ കെട്ടിടങ്ങൾ പലതിലും ഇത്തരത്തിൽ കൂടൊരുക്കാനുള്ള ഇടങ്ങൾ ഒഴിവാക്കി നിർമിക്കപ്പെടുന്നതും കീടനാശിനികൾ മൂലമുള്ള മലിനീകരണവും മറ്റ് പ്രധാന കാരണങ്ങളാണ്.
മൂന്ന് വർഷം മാത്രമാണ് അങ്ങാടിക്കുരുവികളുടെ ശരാശരി ആയുസ്സ്. ടെക്‌സാസിൽ 2004 വരെ ജീവിച്ച ഒരു അങ്ങാടിക്കുരുവിയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ചതായി രേഖപ്പെടുത്തിയത്.
15 വർഷവും ഒൻപത് മാസവുമാണ് ജീവിച്ചത്. പ്രതികൂല ഘടകങ്ങൾ മൂലം വംശമറ്റ് പോകാതിരിക്കാനുള്ള പ്രവർത്തനങ്ങൾ രാജ്യത്തുടനീളം നടപ്പാക്കുന്നുണ്ട്.
ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യ ഘടകം അങ്ങാടിക്കുരുവികൾക്കായി മനുഷ്യനിർമിത കൂടുകൾ വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിരുന്നു.