സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നിർബന്ധമായും നികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നികുതി പിരിക്കുന്നതിനെതിരെ കത്തോലിക്ക സഭയിലെ വൈദികരും കന്യാസ്ത്രീകളും നൽകിയ 93 അപ്പീലുകൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ദാരിദ്ര്യവ്രതം ജീവിതചര്യയായി സ്വീകരിച്ചിരിക്കുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും ശമ്പളം കൈപ്പറ്റുന്നത് അവരുടെ രൂപതകളോ ഭദ്രാസനങ്ങളോ ആണ്; ലഭിക്കുന്ന ശമ്പളം വ്യക്തിപരമായി ഉപയോഗിക്കുന്നില്ല എന്നായിരുന്നു മുഖ്യ പരാതിക്കാരായ ഫ്രാൻസിസ്‌കൻ മിഷനറീസിന്റെ വാദം. എന്നാൽ സുപ്രീം കോടതി ഇത് അംഗീകരിച്ചില്ല.
ശമ്പളം വ്യക്തികൾക്കാണ് ലഭിക്കുന്നത്. ആ പണം അവരുടെ അക്കൗണ്ടിലേക്കാണ് എത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ദാരിദ്ര്യവ്രതം സ്വീകരിച്ചു എന്ന് അവകാശപ്പെടുമ്പോഴും ശമ്പളം സ്വീകരിക്കുന്നുണ്ട്. പള്ളിയോ, ഭദ്രാസനമോ രൂപതയോ ആണ് പണം ചിലവാക്കുന്നത് എന്ന് പറയുന്നതിൽ അർത്ഥമില്ല. ശമ്പളമായി ലഭിക്കുന്ന തുകയ്ക്ക് നികുതി പിടിക്കുന്നതിൽ തെറ്റില്ല. നിയമം എല്ലാവർക്കും തുല്യമാണ്. ശമ്പളം കൈപ്പറ്റുന്ന എല്ലാവരും നികുതി കൊടുക്കാൻ ബാധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഒരു സ്ഥാപനം വ്യക്തിക്ക് ശമ്പളം നൽകുന്നത് ശമ്പള ഇനമായിട്ടാണ് കണക്കിൽ രേഖപ്പെടുത്തുന്നത്. വ്യക്തിക്ക് നൽകുന്ന ശമ്പളം മറ്റാർക്കെങ്കിലും കൊടുക്കുന്നു എന്ന് പറഞ്ഞ് നികുതി ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1940 മുതൽ നികുതി പിരിക്കാറില്ല എന്ന വാദം കോടതി അംഗീകരിച്ചില്ല. കൃത്യമായ നിയമമില്ലാതെ നികുതി പിരിവിൽ നിന്ന് ഒഴിവാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലുകൾ പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളി.
2014 മുതലാണ് സർക്കാർ, എയ്ഡഡ് അദ്ധ്യാപകരായ പുരോഹിതന്മാരുടേയും, കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് ടിഡിഎസ് പിടിച്ച് തുടങ്ങിയത്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്ത് സമ്പാദിക്കുന്നില്ല. അവരുടെ വരുമാനം സന്ന്യസ്ത സഭയിലേക്കാണ് പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ശമ്പളത്തിൽ നിന്ന് നിശ്ചിത നിരക്കിൽ ടിഡിഎസ് നൽകാൻ ആദായ നികുതി പ്രകാരം ബാധ്യതയുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്. ശമ്പള വരുമാനമുണ്ടെങ്കിൽ ടിഡിഎസും ബാധകമാണ്. നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമാണെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് കൊണ്ടാണ് ഡിവിഷൻ ബെഞ്ച് പരാമർശം.